മോസ്‌കോ: ഫുട്ബോള്‍ ലോകത്തിന് മറക്കാന്‍ കഴിയാത്ത പേരുകളിലൊന്നാണ് ആന്ദ്രേ എസ്‌കോബാര്‍. ഒരു സെല്‍ഫ് ഗോളില്‍ ലോകത്ത് നിന്നുതന്നെ അപ്രത്യക്ഷനായ കൊളംബിയന്‍ പ്രതിഭ. 1994 ലോകകപ്പില്‍ ജൂണ്‍ 22ന് യുഎസിനെതിരെ സെല്‍ഫ് ഗോളില്‍ കൊളംബിയ പുറത്തായതിന് ദിവസങ്ങള്‍ക്ക് ശേഷം എസ്‌കോബാര്‍ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ജൂലൈ 2ന് എസ്‌കോബാര്‍ എന്നേക്കുമായി ബൂട്ടഴിച്ചു. എസ്‌കോബാര്‍ കൊല്ലപ്പെട്ട് 24 വര്‍ഷങ്ങള്‍ക്കൊടുവില്‍ റഷ്യന്‍ ലോകകപ്പില്‍ മറ്റൊരു എസ്‌കോബാര്‍ പന്ത് തട്ടി. ബെല്‍ജിയത്തിനെതിരെ പനാമക്കായാണ് 23-കാരനായ ഫിദല്‍ എസ്‌കോബാര്‍ ബൂട്ടണിഞ്ഞത്. ആന്ദ്രേ എസ്‌കോബാറിനെ പോലെ ഫിദലും പ്രതിരോധതാരമാണ് എന്നത് ശ്രദ്ധേയമാണ്. പനാമക്കായി 24 മത്സരങ്ങളില്‍ ഒരു ഗോള്‍ നേടിയിട്ടുണ്ട്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഹോണ്ടുറാസിനെതിരെ 2016 നവംബര്‍ 11-നായിരുന്നു ഈ ഗോള്‍. അണ്ടര്‍-20 ലോകകപ്പില്‍ 2015-ല്‍ അര്‍ജന്‍റീനക്കെതിരെ ഫിദല്‍ എസ്‌കോബാര്‍ 84-ാം മിനുറ്റില്‍ സമനില ഗോള്‍ നേടിയത് വലിയ വാര്‍ത്തയായിരുന്നു. അതേവര്‍ഷം അമേരിക്കക്കെതിരായ സൗഹൃദ മത്സരത്തില്‍ അന്താരാഷ്‌ട്ര ഫുട്ബോളില്‍ അരങ്ങേറി. ബെല്‍ജിയത്തിനെതിരെ മറ്റൊരു താരമായ മൈക്കല്‍ അമിര്‍ മുറില്ലോയും അരങ്ങേറിയെങ്കിലും പനാമ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുകയാണുണ്ടായത്. ഇംഗ്ലണ്ടിനെതിരെ 24നാണ് പനാമയുടെ അടുത്ത മത്സരം.
Subscribe to get breaking news alertsSubscribe ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam