സര്‍ക്കാര്‍ സ്‌കൂളില്‍ അഡ്മിഷന്‍ കിട്ടാന്‍ മാതാപിതാക്കളുടെ കൂട്ടയടി

By Web DeskFirst Published May 3, 2018, 5:21 PM IST
Highlights
  • തളിപ്പറമ്പിലെ ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂളിലാണ് കുട്ടികളുടെ രക്ഷകര്‍ത്താകള്‍ തമ്മില്‍ കൂട്ടത്തല്ലുണ്ടായത്.
  • ഇവിടെ അഡ്മിന്‍ കിട്ടാന്‍ ഇന്നലെ രാത്രി തന്നെ മാതാപിതാക്കള്‍ ഗേറ്റിന് മുന്‍പില്‍ ക്യൂ നില്‍ക്കുന്നുണ്ടായിരുന്നു...
     

കണ്ണൂർ: എസ്എസ്എൽസി പരീക്ഷയിൽ എല്ലാക്കൊല്ലവും നൂറ് ശതമാനം വിജയം നേടുന്ന സ്ക്കൂളിൽ കുട്ടികൾക്ക് പ്രവേശനം കിട്ടാൻ രക്ഷിതാക്കൾ തിക്കും തിരക്കും കൂട്ടിയത് സംഘർഷത്തിൽ കലാശിച്ചു. കണ്ണൂർ തളിപ്പറന്പ് ടാഗോർ വിദ്യാനികേതൻ സ്കൂളിലാണ് സംഭവം.

സ്ഥിരമായി പ്രവേശന പരീക്ഷ നടത്തിയാണ് ഇവിടെ അഞ്ചാം ക്ലാസിലേക്ക് കുട്ടികളെ ചേർക്കാറുള്ളത്.എന്നാൽ ഇത്തവണ അത് വേണ്ടെന്ന് വച്ചതാണ് വലിയ പ്രശ്നത്തിൽ കലാശിച്ചത്. ആദ്യം വരുന്ന മുറയ്ക്ക് 120 കുട്ടികളെ ചേർക്കാമെന്നതായിരുന്നു തീരുമാനം. എന്നാൽ സ്ക്കൂൾ അധികൃതരെ ഞെട്ടിച്ചുകൊണ്ട് രാത്രി തന്നെ നിരവധി രക്ഷിതാക്കൾ ഗേറ്റിന് പുറത്തെത്തി തമ്പടിച്ചു. രാവിലെ ഇവരുടെ എണ്ണം 200 ആയി. 

എല്ലാവർക്കും പ്രവേശനം നൽകൽ സാധ്യമല്ലെന്ന് അറിയിച്ചതോടെ സംഗതി കൈവിട്ടു. സ്ഥലത്ത് സംഘർഷാവസ്ഥയായി ഇതോടെ പോലീസും സ്ഥലത്തെത്തി. പിന്നാലെ വിദ്യാർത്ഥി രാഷ്ട്രീയ സംഘടനകളും. ഒടുവിൽ എത്തിയ എല്ലാവരുടേയും അപേക്ഷകൾ വാങ്ങാൻ തീരുമാനമായി. സ്ക്കൂൾ മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങളുള്ളവരെ എടുക്കും. വർഷാവർഷം എസ്എസ്എൽസിക്ക് 100 ശതമാനം വിജയം മാത്രമല്ല, പകുതി പേർക്കെങ്കിലും ഡിസ്റ്റിംഗ്ഷനും കാണും ഇവിടെ. ഈ ഗുണങ്ങളാണ് രക്ഷിതാക്കളെ സ്കൂളിലേക്ക് ആകർഷിക്കുന്നതും. വരും ദിവസങ്ങളിൽ മറ്റ് ക്ലാസുകളിലേക്കുള്ള പ്രവേശനവും ഇവിടെ നടക്കും.
 

click me!