മലപ്പുറം: ഇതുവരെ ശബരിമലയിൽ അഞ്ച് സ്ത്രീകൾ കയറിയിട്ടുണ്ടെന്ന് ബിന്ദു അമ്മിണി. അതിനുള്ള ദൃശ്യങ്ങളും മറ്റ് തെളിവുകളും കയ്യിലുണ്ടെന്നും മലപ്പുറം അങ്ങാടിപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ബിന്ദു വെളിപ്പെടുത്തി. ആവശ്യമുള്ളപ്പോൾ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ബിന്ദു വ്യക്തമാക്കി.
എന്തുകൊണ്ടാണ് നിയമസഭയിൽ രണ്ട് പേർ മാത്രമേ ശബരിമല കയറിയതിന് തെളിവുള്ളൂ എന്ന് സർക്കാർ പറഞ്ഞതെന്നറിയില്ല. നവോത്ഥാനകേരളം കൂട്ടായ്മയുടെ നേതൃത്വത്തിലുൾപ്പടെ അഞ്ച് സ്ത്രീകൾ ഇതുവരെ ശബരിമല കയറിയിട്ടുണ്ടെന്നും ബിന്ദു വ്യക്തമാക്കി.
സംഘപരിവാറിൽ നിന്നും ബിജെപിയിൽ നിന്നും ഭീഷണിയുണ്ടെന്ന് ബിന്ദുവിനൊപ്പം ശബരിമല കയറിയ കനകദുർഗയും പറഞ്ഞു. തന്‍റെ ഭർത്താവിനെ സംഘപരിവാർ പ്രവർത്തകരും ബിജെപിയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കനകദുർഗ ആരോപിക്കുന്നു. തന്നെ കുടുംബത്തിൽ നിന്ന് ഒറ്റപ്പെടുത്തുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം.
കുട്ടികളെ കാണാൻ ഭർതൃവീട്ടുകാർ അനുവദിക്കുന്നില്ല. ഇതിനെതിരെ നിയമപോരാട്ടം തുടരും. സഹോദരൻ ഭരത് ഭൂഷൺ തനിയ്ക്കെതിരായതിന് പിന്നിൽ ബിജെപിയുടെ സാമ്പത്തിക സ്വാധീനമുണ്ട്. ശബരിമല കയറിയെന്നത് ഒരു കുടുംബപ്രശ്നമാക്കുന്നത് ബിജെപിയാണെന്നും കനകദുർഗ ആരോപിക്കുന്നു.
Read More: 'ഇനിയും ശബരിമലയിൽ പോകും, കുടുംബം തകർക്കുന്നത് ബിജെപി': ആരോപണവുമായി കനകദുർഗ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam