
കോഴിക്കോട്: പ്രളയത്തിൽ വെള്ളം കയറി, നാശനഷ്ടങ്ങൾ സംഭവിച്ച വീടുകൾക്കുള്ള ധനസഹായത്തിൽ വ്യാപകമായ വെട്ടിനിരത്തെന്ന് പരാതി. കോഴിക്കോട് മാവൂർ പഞ്ചായത്തിൽ നിന്ന് ആയിരത്തി നാനൂറോളം പേരുടെ പട്ടിക കളക്ട്രേറ്റിലേക്ക് അയച്ചെങ്കിലും പതിനായിരം രൂപ ധനസഹായം പാസ്സായത് 950 പേർക്ക് മാത്രമാണ്. ഇതിൽ തന്നെ പലർക്കും ധനസഹായം കിട്ടിയിട്ടുമില്ല.
മാവൂർ പുഴ കരകവിഞ്ഞ് ഒഴുകിയപ്പോൾ പാറമ്മൽ സ്വദേശിയായ മജീദിന്‍റെ വീട്ടിൽ മൂന്ന് മീറ്റർ ഉയരത്തിൽ വെള്ളം കയറി. നാല് ദിവസം കഴിഞ്ഞാണ് വെള്ളമിറങ്ങിയത്. വീടുകളിലെ ഫർണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും നശിച്ചെങ്കിലും ധനസഹായം കിട്ടിയില്ല. മാവൂർ പഞ്ചായത്തിലെ 950 പേർക്ക് ധനസഹായം പാസായതായി ലിസ്റ്റ് വന്നെങ്കിലും 904 പേരുടെ അക്കൗണ്ടിൽ മാത്രമേ തുക എത്തിയുള്ളു.
പഞ്ചായത്ത് തയ്യാറാക്കിയ ലിസ്റ്റിലെ പല വീടുകളിലും റവന്യു ഉദ്യോഗസ്ഥർ പരിശോധന നടത്താൻ തയ്യാറായില്ലെന്ന് പ്രസിഡന്‍റ് പറയുന്നു. കോഴിക്കോട് കക്കോടി പഞ്ചായത്തിലും അർഹതപ്പെട്ട 200ഓളം ആളുകൾക്ക് ധനസഹായം കിട്ടിയിട്ടില്ലെന്ന് പരാതിയുണ്ട്. അതേസമയം അർഹതപ്പെട്ടവർക്ക് ധനസഹായം കിട്ടിയില്ലെന്ന് പരാതി കിട്ടിയാൽ നടപടി ഉണ്ടാകുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam