ദില്ലി : മിശ്രവിവാഹിതര്‍ക്ക് പാസ് പോര്‍ട്ട് നല്‍കിയതിന് ശക്തമായി ന്യായീകരിച്ച് വിദേശകാര്യ മന്ത്രാലയം . മിശ്രവിവാഹിതര്‍ക്ക് പാസ്പോര്‍ട്ട് അനുവദിക്കാന്‍ നടപടികള്‍ ത്വരിതപ്പെടുത്തിയ സുഷമ സ്വരാജിനെതിരെ സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം ശക്തമായി നടക്കുന്നതിനിടെയാണ് മന്ത്രാലയത്തിന്റെ നടപടി. പാസ്പോര്‍ട്ട് നല്‍കിയത് നിയമപ്രകാരമെന്ന് വിശദീകരിച്ച മന്ത്രാലയം ദുഷ്പ്രചരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
യു.പി തന്‍വി സേത്തിനും ഭര്‍ത്താവ് മുഹമ്മദ് അനസ് സിദ്ദിഖിക്കും പാസ് പോര്‍ട്ട് അനുവദിച്ചതിൽ ഒരു തെറ്റുമില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പാസ് പോര്‍ട്ടിനായി മതംമാറാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിനെതിരെ സംഘപരിവാര്‍ അനുകൂലികളടക്കം മന്ത്രിക്കെതിരെ നടത്തിയ നടത്തിയ സൈബര്‍ ആക്രമണത്തെ വകവയ്ക്കുന്നില്ലെന്ന് മന്ത്രാലയം വിശദമാക്കി . തന്‍വി സേത്തിന് പാസ്പോര്‍ട്ട് നല്‍കിയതിനെ എതിര്‍ത്ത് യു.പി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടും തള്ളുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
അപേക്ഷക ഇന്ത്യൻ പൗരനാണോ, കേസുണ്ടോ എന്നിവ മാത്രം നിയമപ്രകാരം പൊലീസ് പരിശോധിച്ചാൽ മതിയെന്ന് മന്ത്രാലയം വിശദമാക്കി.എന്നാൽ വിവാഹ സര്‍ട്ടിഫിക്കറ്റും മേല്‍വിലാസവും സ്വമേധായ പരിശോധിച്ചാണ് പൊലീസ് ഉദ്യോഗസ്ഥൻ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ വിഷയത്തിൽ തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ വിമര്‍ശനം