ഓര്‍മകള്‍ മേയുന്ന വിദ്യാലയമുറ്റത്ത് അവര്‍ വീണ്ടും ഒത്തുകൂടി

Published : Dec 27, 2017, 01:25 PM ISTUpdated : Oct 04, 2018, 11:24 PM IST
ഓര്‍മകള്‍ മേയുന്ന വിദ്യാലയമുറ്റത്ത് അവര്‍ വീണ്ടും ഒത്തുകൂടി

Synopsis

കോഴിക്കോട്: ഇണങ്ങിയും, പിണങ്ങിയും ,കുസൃതി കാണിച്ചും,  കഴിഞ്ഞ കുട്ടിക്കാലം ആര്‍ക്കും മറക്കാനാകില്ല. അറുപത് വയസ് പിന്നിട്ടെങ്കിലും ഓര്‍മകള്‍ പങ്കിട്ട്, പഴയ കുട്ടികാലം അയവിറക്കി, പഴയ സ്‌കൂള്‍ മുറ്റത്ത് ഒരു വട്ടം കൂടി അവര്‍ ഒത്തുചേര്‍ന്നു. 91 വര്‍ഷമായി  നാടിന് അക്ഷരവെളിച്ചം പകരുന്ന പന്നിക്കോട് ഗവ. എല്‍.പി.സ്‌കൂളിലെ  പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വിദ്യാലയ മുറ്റത്ത് ഒത്തുകൂടിയത്. 

ക്ലാസ്സ് മുറിയും ,അസംബ്ലിയും ,എന്തിനേറെ സ്‌കൂള്‍ പരിസരത്തെ പഴയ മിഠായിക്കടപോലും പുനരവതരിപ്പിച്ചു കൊണ്ടായിരുന്നു ഓര്‍മയുടെ തീരത്ത് പഴയ സതീര്‍ത്ഥ്യരൊത്ത് ചേര്‍ന്നത്.  സംഗമത്തിന് എത്തിയവരിലധികവും 60 വയസ് പിന്നിട്ടവരായിരുന്നു എന്നതും ശ്രദ്ധേയമായി. രാവിലെ കൃത്യം 10 മണിക്ക് തന്നെ  ബെല്ലടിച്ചു. പിന്നെ ഒട്ടും താമസിച്ചില്ല പഴയ വിദ്യാര്‍ത്ഥികളായ മാനുകുട്ടന്‍ വൈദ്യരും ബാലന്‍ മാഷുമെല്ലാം അനുസരണയുള്ള കുട്ടികളെ പോലെ മാധവി ടീച്ചര്‍ക്കും രാധാമണി ടീച്ചര്‍ക്കും, ഭാസ്‌ക്കരന്‍ മാസ്റ്റര്‍ക്കും വിജയന്‍ മാസ്റ്റര്‍ക്കും മുന്നില്‍ അസംബ്ലിക്കായി വരിനിന്നു. 60 കഴിഞ്ഞ കോമളവല്ലിയുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനക്ക് ശേഷം ജീവിച്ചിരിക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥികളില്‍ പ്രായം കൂടിയ പി.ഉപ്പേരന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റുള്ളവര്‍ ഏറ്റു ചൊല്ലി. 

ചലചിത്രതാരവും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയുമായ കുളപ്പുള്ളി ലീല പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലും താരമായി തിളങ്ങി. സംഗമത്തില്‍ ആദ്യമായി ഓര്‍മ്മച്ചെപ്പ്  തുറന്നതും അവരായിരുന്നു. പട്ടിണി നിറഞ്ഞ തന്റെ പഴയ സ്‌കൂള്‍കാലത്തെ ഓര്‍മ്മകള്‍ അവര്‍ നാട്ടുകാര്‍ക്ക് മുന്നില്‍ പങ്കുവെച്ചു. ഈ സ്‌കൂളിലെ അധ്യാപകര്‍ പകര്‍ന്ന് നല്‍കിയ അറിവും ഊര്‍ജവുമാണ് താന്‍ ഇന്നത്തെ നിലയിലെത്താന്‍ കാരണമെന്ന് കുളപ്പുള്ളി ലീല പറഞ്ഞു. തുടര്‍ന്ന് ഓരോരുത്തരായി ഓര്‍മകള്‍ പങ്കുവെച്ചു.

പഴയ കാല അധ്യാപകരേയും പൂര്‍വ വിദ്യാര്‍ത്ഥികളേയും ആദരിക്കല്‍, അനുഭവം പങ്കുവെക്കല്‍, കവിയരങ്ങ്, പൂര്‍വ വിദ്യാര്‍ത്ഥികളായ ബൈജു മാട്ടു മുറി, ബിനീഷ് കവിലട എന്നിവര്‍ അവതരിപ്പിച്ച കോമഡി ഷോ, ഗാനമേള എന്നിവയും അരങ്ങേറി. സമാപന സമ്മേളനം ജോര്‍ജ് എം തോമസ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വര്‍ക്കലയിൽ രാത്രിയിൽ വിദേശ വനിതയെ പിന്തുടര്‍ന്ന് ശല്യം ചെയ്തു; യുവാവിനെതിരെ കേസ്
അയയാതെ കെസി വേണുഗോപാലും വിഡി സതീശനും, നേതാക്കള്‍ തമ്മിൽ തര്‍ക്കം, കെ സുധാകരന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്ത് ഖര്‍ഗെ; രാത്രി വൈകി പ്രത്യേക യോഗം