
കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് ഡീസല്‍ വില കുതിച്ചുയരുന്നു. കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 73.97 രൂപയാണ് വില. നഗരപരിധിക്കപ്പുറം 75 വരെയാണ് വില. ഒരു മാസം കൊണ്ട് ഡീസലിന് 2.52 രൂപയാണ് കൂടിയത്. തുടര്‍ച്ചയായി വില കയറുന്നതിനിടെ ശനിയാഴ്ചയും വില വര്‍ധിച്ചാല്‍ ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലേക്കെത്തും.
മെയ് 31ന് രേഖപ്പെടുത്തിയ 73.99 രൂപയാണ് ഡീസലിന്‍റെ കൊച്ചിയിലെ റെക്കോര്‍ഡ് വില. അതേസമയം തിരുവനന്തപുരത്ത് ഡീസല്‍ വില 75 രൂപ കടന്നു. പെട്രോളിന് കൊച്ചിയില്‍ 80.46 രൂപയാണ് വില. മെയ് 31ന് രേഖപ്പെടുത്തിയ 81.32 രൂപയാണ് ഇവിടെ പെട്രോളിന്‍റെ റെക്കോര്‍ഡ് വില. കൊച്ചിയിലെ വിലയേക്കാള്‍ ശരാശരി ഒരു രൂപയോളം കൂടുതലാണ് തിരുവനന്തപുരത്തെ വില.
അന്താരാഷ്ട്രാ വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഉയരുന്നതോടൊപ്പം രൂപയുടെ മൂല്യം കൂപ്പുകുത്തുന്നതും ഇന്ധനവിലയില്‍ കനത്ത തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ക്രൂഡോയില്‍ വില ഇനിയും കൂടുമെന്നാണ് അന്താരാഷ്ട്രാ ഊര്‍ജ ഏജന്‍സിയുടെ മുന്നറിയിപ്പ്.വില ബാരലിന് 75 ഡോളറിന് മുകളില്‍ തുടരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പു നല്‍കുന്നു.
പ്രളയക്കെടുതി നേരിടുന്ന കേരളത്തില്‍ പെട്രോള്‍ ഡീസല്‍ വിലയുടെ വര്‍ധന കനത്ത തിരിച്ചടിയാവുകയാണ്. പലയിടത്തും അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ഓട്ടോ ടാക്സി സര്‍വീസുകള്‍ പലയിടത്തും സര്‍ക്കാര്‍ നിര്‍ദേശിച്ച ചാര്‍ജിനപ്പുറമാണ് സര്‍വീസ് നടത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam