'ഗജ' ചുഴലിക്കാറ്റ് തീരം തൊട്ടു; തമിഴ്‍നാട്ടില്‍ അതീവ ജാഗ്രത

By Web TeamFirst Published Nov 16, 2018, 1:52 AM IST
Highlights

ഗജ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നതിന് മുന്നോടിയായി അര ലക്ഷത്തോളം പേരെയാണ് തമിഴ്‍നാട്ടില്‍ മാറ്റിപ്പാര്‍പ്പിച്ചത്. നാഗപട്ടണം, കടലൂര്‍ ജില്ലകളിലായി മൂവായിരത്തിലധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 

ചെന്നൈ: ആൻഡമാനടുത്ത് രൂപം കൊണ്ട ന്യൂനമർദ്ദം 'ഗജ' ചുഴലിക്കാറ്റായി തമിഴ്നാട് തീരം തൊട്ടു. രാത്രിയോടെ തമിഴ്നാടിന്റെ വടക്കന്‍ തീരത്താണ് അതിശക്തമായി ഗജ ആഞ്ഞുവീശിയത്. ആദ്യം 60 കിലോമീറ്റര്‍ വേഗത്തിലടിച്ച കാറ്റ് പിന്നീട് 100 കിലോമീറ്ററിന് മുകളില്‍ വേഗം പ്രാപിച്ചു.  നാഗപട്ടണത്തിന് സമീപം വേദാരണ്യത്താണ് ഏറ്റവും ശക്തമായ കാറ്റടിച്ചത്. പുതുച്ചേരിയില്‍ ആറ് മീറ്ററിലധികം ഉയരത്തില്‍ തിരയടിച്ചു.

ഗജ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നതിന് മുന്നോടിയായി അര ലക്ഷത്തോളം പേരെയാണ് തമിഴ്‍നാട്ടില്‍ മാറ്റിപ്പാര്‍പ്പിച്ചത്. നാഗപട്ടണം, കടലൂര്‍ ജില്ലകളിലായി മൂവായിരത്തിലധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും മൂന്നിറിലധികം താല്‍ക്കാലിക കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. കേരളത്തിലും  ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.  ഇടുക്കിയിൽ ഇന്ന്  ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട് പ്രഖ്യാപിച്ചിരിക്കുകയാണ്.

തമിഴ്നാട്ടില്‍ 35,000 രക്ഷാപ്രവര്‍ത്തകരും മൊബൈൽ മെഡിക്കല്‍ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ളവരും സജ്ജമാണ്.1077, 1070 എന്നീ ഹെല്‍പ്ലൈന്‍ നമ്പറുകളില്‍ സേവനം ലഭ്യമാണ്. ആവശ്യമെങ്കില്‍ സൈന്യത്തിന്‍റെ സഹായം തേടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. ചുഴലിക്കാറ്റ് ചെന്നൈയെ ബാധിക്കില്ലെങ്കിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലും ഒറ്റപ്പെട്ട മഴയുണ്ടാകും. ബംഗാള്‍ ഉള്‍ക്കടലില്‍ മൂന്ന് ദിവസത്തേയ്ക്ക് മത്സ്യബന്ധനം ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.  

click me!