
ഫ്ലോറിഡ: സഹപാഠികളെ കൊന്ന് അവരുടെ രക്തം കുടിക്കൻ പദ്ധതിയിട്ട രണ്ട് വിദ്യാർത്ഥിനികളെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഫ്ലോറിഡയിലെ ബാര്‍ട്ടോ മിഡില്‍ സ്കൂളിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 11,12 വയസ്സ് മാത്രം പ്രായമായ വിദ്യാർത്ഥിനികളാണ് അറസ്റ്റിലായത്. സഹപാഠികളെ കൊന്ന് രക്തം കുടിച്ച ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഇവരുടെ തീരുമാനമെന്ന് പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ചയാണ് സ്കൂളിൽ നിന്ന് കുട്ടികളെ കൈയ്യിൽ കത്തിയോടെ പൊലീസ് പിടികൂടുന്നത്. സ്കൂൾ ശുചിമുറിയിൽ ഒളിച്ചിരുന്ന് മറ്റ് കുട്ടികൾ വരുമ്പോൾ അവരുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്തവും മാംസവും കഴിക്കാനാണ് ഇരുവരും പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് അറിയിച്ചു. ശേഷം സ്വയം കുത്തി ആത്മഹത്യ ചെയ്യാനും ഇവർ പദ്ധതിയിട്ടിരുന്നതായും ഇരുവരും സാത്താനെ ആരാധിക്കുന്നവരാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ക്ലാസില്‍ ഹാജരാവാത്തതിനെ തുടര്‍ന്നുണ്ടായ സംശയത്തില്‍ സ്കൂള്‍ അധികൃതര്‍ നടത്തിയ തിരച്ചിലിൽ പെണ്‍കുട്ടികളെ ശുചിമുറിയിൽ നിന്ന് കത്തിയോടെ കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയും കുട്ടികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവർ ശുചിമുറിയില്‍ നാല് കത്തികളും പിസ കട്ടറുമായി ഒളിച്ചിരിക്കുകയായിരുന്നുവെന്ന് സ്കൂൾ അധികൃതർ പൊലീസിനോട് പറഞ്ഞു. കുട്ടികളെ അറസ്റ്റ് ചെയ്യുമ്പോൾ ഇരുവരും മദ്യപിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.
ഗൂഢാലോചന, സ്കൂളില്‍ ആയുധം കൈവശം വെക്കല്‍, കൊലപാതകശ്രമം, എന്നീ കുറ്റങ്ങളാണ് വിദ്യാർത്ഥികൾക്കുമേൽ ചുമത്തിയിരിക്കുന്നത്. അറസ്റ്റിന് ശേഷം ഇരുവരെയും ജുവനൈല്‍ ഹോമിൽ പ്രവേശിപ്പിച്ചു. അതേ സമയം, തങ്ങൾ നിരന്തരം ‘പേടിപ്പെടുത്തുന്ന’ സിനിമകള്‍ കാണാറുണ്ടെന്നും ഇതിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് തങ്ങൾ കൃത്യത്തിന് മുതിർന്നതെന്നും കുട്ടികൾ പൊലീസിനോട് പറഞ്ഞു. കൊലപാതകം നടത്തി ആത്മഹത്യ ചെയ്ത് നരകത്തില്‍ പോയി സാത്താനോടൊപ്പം ജീവിക്കാനായിരുന്നു ഞങ്ങളുടെ ശ്രമമെന്നും പെണ്‍കുട്ടികള്‍ പൊലീസിൽ മൊഴി നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam