ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍റെ ചില്ല് എറിഞ്ഞ് പൊട്ടിച്ചു

By Web TeamFirst Published Feb 2, 2019, 8:23 PM IST
Highlights

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനാകാന്‍ പോകുന്ന ട്രെയിന്‍ 18 പുനര്‍നാമകരണം ചെയ്ത് വന്ദേ ഭാരത് എക്സ്പ്രസ് എന്നാക്കിയത് കഴിഞ്ഞ ദിവസമാണ്. ഇന്ത്യയിലെ എന്‍ജിനിയര്‍മാരുടെ 18 മാസത്തെ അധ്വാനത്തിലൂടെയാണ് വന്ദേ ഭാരത് എക്സ്പ്രസ് യാഥാര്‍ഥ്യമാകുന്നത്

ദില്ലി: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനാകാന്‍ പോകുന്ന വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ചില്ല് എറിഞ്ഞ് പൊട്ടിച്ചു. ദില്ലിയില്‍ ഇന്നലെ രാത്രി ട്രയല്‍ റണ്‍ നടത്തുന്നതിനിടെയാണ് സംഭവം. സുകുര്‍ബാസ്തിയില്‍ നിന്ന് 11.03നാണ് ട്രെയിന്‍ പുറപ്പെട്ടത്. ദില്ലിയില്‍ 11.50ന് എത്തിച്ചേരുകയും ചെയ്തു. ആര്‍പിഎഫിലെ ഒരു സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ അഞ്ച് പേരെയാണ് ട്രെയിന്‍റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്.

ട്രെയിന്‍ ദില്ലിയിലെത്തിയതോടൊണ് ചില്ല് പൊട്ടിയത് സുരക്ഷ ചുമതലയുണ്ടായിരുന്നവര്‍ അറിയിക്കുന്നത്. ദില്ലി ലഹോരി ഗേറ്റ് പോസ്റ്റിന് കീഴിലുള്ള സര്‍ദാര്‍ ഏരിയയില്‍ വച്ച്, മുന്നില്‍ നിന്ന് രണ്ടാമത്തെ കോച്ചിന്‍റെ ചില്ലാണ് എറിഞ്ഞ് ഉടച്ചത്. സര്‍ദാര്‍ ഏരിയയില്‍ പരിശോധന നടത്തിയെങ്കിലും ആരാണ് കല്ല് എറിഞ്ഞതെന്ന് കണ്ടെത്താനായിട്ടില്ല.

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനാകാന്‍ പോകുന്ന ട്രെയിന്‍ 18 പുനര്‍നാമകരണം ചെയ്ത് വന്ദേ ഭാരത് എക്സ്പ്രസ് എന്നാക്കിയത് കഴിഞ്ഞ ദിവസമാണ്. ഇന്ത്യയിലെ എന്‍ജിനിയര്‍മാരുടെ 18 മാസത്തെ അധ്വാനത്തിലൂടെയാണ് വന്ദേ ഭാരത് എക്സ്പ്രസ് യാഥാര്‍ഥ്യമാകുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായാണ് ഈ ട്രെയിന്‍ വികസിപ്പിച്ചെടുത്തത്. ശതാബ്ദി എക്സ്പ്രസിനേക്കാള്‍ 40-50 ശതമാനത്തില്‍ കൂടുതല്‍ വേഗത്തിലുള്ള ട്രെയിനാണ് നിര്‍മിച്ചിരിക്കുന്നതെന്ന് നേരത്തെ അധികൃതര്‍ പറഞ്ഞിരുന്നു.

ദില്ലിയില്‍ നിന്ന് പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലേക്കാണ് വന്ദേ ഭാരത് എക്സ്പ്രസ് ആദ്യം സര്‍വീസ് തുടങ്ങുക. ശതാബ്ദി എക്സ്പ്രസിന്‍റെ എക്സിക്യൂട്ടിവ്, ചെയര്‍കാര്‍ എന്നിവയേക്കാള്‍ 40-50 ശതമാനം നിരക്ക് വര്‍ധന വന്ദേ ഭാരത് എക്സ്പ്രസിന് ഉണ്ടാകും. എട്ട് മണിക്കൂര്‍ കൊണ്ട് ദില്ലിയില്‍ നിന്ന് വാരണാസിയിലേക്കുള്ള 755 കിലോമീറ്റര്‍ ട്രെയിന്‍ എത്തും. കാണ്‍പൂരിലും പ്രയാഗ്‍രാജിലും സ്റ്റോപ്പുകളുണ്ടാകും. ഇപ്പോള്‍ ഇതേ ദൂരം താണ്ടാന്‍ പതിനൊന്നര മണിക്കൂറോളമാണ് എടുക്കുന്നത്.

click me!