
ദില്ലി: ദില്ലിയിൽ പതിനൊന്ന് പേർ ഒന്നിച്ച് കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തിൽ എഴുപത്തേഴ് വയസ്സുള്ള നാരായണി ദേവിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചു. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമാണ് നാരായണി ദേവി. ഇവരെ ഒരു അലമാരയ്ക്ക് മുന്നിൽ നിർത്തി പിന്നിൽ നിന്ന് കഴുത്തിൽ കയർ കുടുക്കി കൊന്നതാകാമെന്ന് പൊലീസ് അനുമാനം. മൃതദേഹം തറയിൽ കിടക്കുന്ന നിലയിലായിരുന്നു. നാരായണി ദേവിയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു ബെൽറ്റും ഷോളും പൊലീസ് കണ്ടെടുത്തിരുന്നു.
പതിനൊന്നു പേരിൽ എട്ടുപേരുടെ കൈകൾ പിന്നിൽ കയറുപയോഗിച്ച് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. ലളിത്. ടീന, സഹോദരൻ ഭവ്നേഷ് എന്നിവരുടെ കൈകൾ മുന്നിലേക്ക് കെട്ടിയ നിലയിലായിരുന്നു. മറ്റുള്ളവരുടെ കൈകൾ പിന്നിലേക്ക് കെട്ടിയ നിലയിലും. അതായത് മറ്റ് എട്ട് പേരുടെയും കൈകൾ ഇവരായിരിക്കാം വരിഞ്ഞു കെട്ടിയതെന്ന് പൊലീസ് ഊഹിക്കുന്നു. പത്ത് പേർ തൂങ്ങി നിൽക്കുന്ന നിലയിലും നാരായണീ ദേവിയുടെ മൃതദേഹം മറ്റൊരു മുറിയിൽ നിലത്ത് കിടക്കുന്ന അവസ്ഥയിലുമായിരുന്നു പൊലീസ് കണ്ടെടുത്തത്. മോക്ഷം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു ഇവർ ആത്മഹത്യയ്ക്ക് തുനിഞ്ഞത് എന്ന് പൊലീസ് പറയുന്നു. എന്നാൽ ഇപ്പോഴും ദുരൂഹത നിലനിൽക്കുന്നുണ്ട്.
കേരളത്തിലെ ഒരു സ്വയംപ്രഖ്യാപിത ആൾദൈവത്തിൽ നിന്ന് ലഭിച്ചതെന്ന് തെളിവുള്ള ഒരു കത്തും ഈ വീട്ടിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തപ്പോൾ കുടുംബവുമായി ബന്ധമൊന്നുമില്ലെന്നായിരുന്നു വെളിപ്പെട്ടത്. എന്നാൽ ആൾദൈവങ്ങളുടെയോ തന്ത്രിമാരുടെയോ സ്വാധീനം ഇവരുടെ മരണത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസിന്റെ അന്തിറിപ്പോർട്ട്. പതിനൊന്ന് ഡയറികളാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. അവയിലെല്ലാം തന്നെ കടുത്ത മാനസിക സംഘർഷങ്ങളെക്കുറിച്ചും അന്ധവിശ്വാസങ്ങളെക്കുറിച്ചുമായിരുന്നു എഴുതിയിരുന്നത്. മാത്രമല്ല തങ്ങൾ അന്വേഷിക്കുന്നത് ദൈവത്തിലേക്കുള്ള വഴിയാണെന്നായിരുന്നു എല്ലാ ഡയറിയിലെയും ഉള്ളടക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam