ഫേസ്ബുക്കിൽ യുഡിഎഫ് ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് മറുപടിയുമായി മാവേലിക്കര എംഎൽഎ എം എസ് അരുൺകുമാർ. വികസന കാര്യങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും, നാടിന്റെ പുരോഗതിക്കായി പുതിയ സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് യുഡിഎഫ് ഭരിച്ച തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകിയതും അദ്ദേഹം ഓർമ്മിപ്പിച്ചു.

മാവേലിക്കര: ഫേസ്ബുക്കിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ മറുപടിയും തന്‍റെ വികസന നിലപാടും വ്യക്തമാക്കി മാവേലിക്കര എംഎൽഎ എം എസ് അരുൺകുമാർ. "എംഎൽഎ പാർട്ടി മാറിയോ?" എന്ന യുഡിഎഫിന്‍റെ ചോദ്യത്തിനാണ്, വികസന കാര്യങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും നാടിനായി ഇനിയും സർക്കാരിനെ സമീപിക്കുമെന്നും വ്യക്തമാക്കിക്കൊണ്ട് എം.എൽ.എ രംഗത്തെത്തിയത്. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരളത്തിൽ നിലവിലുള്ള യുഡിഎഫ് സർക്കാരിലെ മന്ത്രിമാരെ കോൺഗ്രസിന്‍റെ മാത്രം മന്ത്രിമാരായല്ല, മറിച്ച് കേരളത്തിന്റെ പൊതുവായ മന്ത്രിമാരായിട്ടാണ് താൻ കാണുന്നതെന്ന് എംഎൽഎ ഓർമ്മിപ്പിച്ചു. ഒരു ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം കൃത്യമായി നിർവ്വഹിക്കുന്നുണ്ടെന്നും, മാവേലിക്കരയിലെ വികസനങ്ങൾക്ക് തുടർച്ചയുണ്ടാകാൻ ഇപ്പോഴത്തെ സർക്കാരിന്‍റെ ശ്രദ്ധ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനായി ഇനിയും മന്ത്രിമാരെ കാണുമെന്നും ജനങ്ങളുടെ ആവശ്യങ്ങൾ സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അത് തന്‍റെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വികസന കാര്യങ്ങളിൽ താൻ ഒരിടത്തും രാഷ്ട്രീയ വിദ്വേഷം കാണിച്ചിട്ടില്ലെന്ന് വ്യക്തമാക്കാൻ കഴിഞ്ഞ അഞ്ച് വർഷത്തെ ചില യാഥാർത്ഥ്യങ്ങൾ എംഎൽഎ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ 5 വർഷം യുഡിഎഫ് ഭരണസമിതികൾ ഭരിച്ച മാവേലിക്കര മുനിസിപ്പാലിറ്റിയിലും താമരക്കുളം പഞ്ചായത്തിലും കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. അവിടെ കോൺഗ്രസ് ആണ് ഭരിക്കുന്നത് എന്നതുകൊണ്ട് എംഎൽഎ ഫണ്ടോ സർക്കാർ ഫണ്ടോ നൽകാതിരുന്നിട്ടില്ല. ഇക്കാര്യം സംശയമുള്ളവർക്ക് അവിടുത്തെ ജനങ്ങളോടോ ജനപ്രതിനിധികളോടോ ചോദിച്ചറിയാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

മാവേലിക്കരയിൽ എല്ലായിടത്തും വികസനമെത്തിക്കാൻ തന്‍റെ പാർട്ടിയും ഇടതുപക്ഷവും എപ്പോഴും ഒപ്പമുണ്ടായിരുന്നുവെന്നും സങ്കുചിതമായി ആരും ചിന്തിച്ചിട്ടില്ലെന്നും എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. "സർക്കാരുകൾ മാറിയേക്കാം, തെരഞ്ഞെടുപ്പിൽ ജയിച്ചു വരുന്ന രാഷ്ട്രീയകക്ഷികളുടെ നയങ്ങൾ വ്യത്യസ്തമായിരിക്കാം. എന്നാൽ നാടിന്‍റെ വികസനം നിലയ്ക്കരുത്. മാവേലിക്കരയുടെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിക്കാനും, തുടങ്ങി വെച്ചവ പൂർത്തീകരിക്കാനും ഇനിയും ഞാൻ മന്ത്രിമാരെ കാണും. അതിൽ ആർക്കും ഒരു സംശയവും വേണ്ട." എം. എസ്. അരുൺകുമാർ വ്യക്തമാക്കി.

കഴിഞ്ഞ 5 വർഷം കൊണ്ട് നിരവധി പദ്ധതികൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും, വലിയ ചില പദ്ധതികൾ ഇപ്പോൾ പൂർത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും അവ പൂർത്തിയാക്കാൻ പുതിയ സർക്കാരിന്‍റെ സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിക്കുന്നവർക്ക് അത് തുടരാമെന്നും, എന്നാൽ കക്ഷി രാഷ്ട്രീയ ഭേദമെന്യേ മാവേലിക്കരയിലെ ജനങ്ങൾക്കൊപ്പം താൻ മുന്നോട്ട് തന്നെ ഉണ്ടാകുമെന്നും വ്യക്തമാക്കിയ എം.എൽ.എ, 'വികസനമാണ് ലക്ഷ്യം, ജനങ്ങളാണ് കരുത്ത്' എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.