ആലപ്പാട്; സമരക്കാരുമായി സര്‍ക്കാര്‍ നാളെ ചര്‍ച്ച നടത്തും

By Web TeamFirst Published Jan 16, 2019, 5:12 PM IST
Highlights

കരിമണല്‍ ഖനനം മൂലം ഭൂമി നഷ്ടപ്പെട്ട ജനത നടത്തുന്ന സമരത്തെ അഭിമുഖീകരിക്കാന്‍ ഒടുവില്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആലപ്പാട്ടെ സമരക്കാരുമായി വ്യവസായമന്ത്രി ഇ പി ജയരാന്‍ നാളെ ചര്‍ച്ച നടത്തും.

തിരുവനന്തപുരം: കരിമണല്‍ ഖനനം മൂലം ഭൂമി നഷ്ടപ്പെട്ട ജനത നടത്തുന്ന സമരത്തെ അഭിമുഖീകരിക്കാന്‍ ഒടുവില്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആലപ്പാട്ടെ സമരക്കാരുമായി വ്യവസായമന്ത്രി ഇ പി ജയരാന്‍ നാളെ ചര്‍ച്ച നടത്തും. കൂടാതെ ഖനന ആഘാതം ആലപ്പാട് പ്രദേശത്തെ ഏങ്ങനെയാണ് ബാധിച്ചതെന്ന് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.  ഇടക്കാല റിപ്പോര്‍ട്ട് വരുവരെ സീവാഷിംഗ് നിര്‍ത്തിവെയ്ക്കാനും തീരുമാനമായി.  

തീരം ഇടിയാനുള്ള പ്രധാന കാരണം സീവാഷിംഗ് ആണെന്ന് സമരക്കാര്‍ ഉന്നയിച്ചിരുന്നു. ശാസ്ത്രീയമായ ഖനനം തുടര്‍ന്നേ തീരൂവെന്ന് സ്ഥലം എംഎല്‍എയും വ്യക്തമാക്കി. ഖനനം നിര്‍ത്തിവച്ച് ചര്‍ച്ച എന്നയെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും തീരുമാനം. കലക്ടറും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. ആലപ്പാട്ടെ കരിമണല്‍ ഖനനം ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത്  മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. 

അതേസമയം, ആലപ്പാട് കരിമണൽ ഖനനത്തിൽ ജില്ലാ കലക്ടറോട് ദേശീയ ഹരിത ട്രിബ്യൂണൽ റിപ്പോർട്ട് തേടി. കരിമണൽ ഖനനത്തിനെതിരെ 17 വയസുകാരി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരുന്നു. ഇത് സംബന്ധിച്ച മാധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേദയ കേസെടുത്താണ് ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ ഇടപെടൽ. ആലപ്പാട് നടക്കുന്ന ഖനനത്തിന്റെ വിശദ വിവരങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും ഉൾപ്പെടുത്തിയാകണം റിപ്പോർട്ട് നൽകേണ്ടതെന്ന് ജില്ലാ കലക്ടറോട് ദേശീയ ഹരിത ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ആലപ്പാട്ട് കരിമണല്‍  ഖനനം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ വ്യവസായ മന്ത്രി ഇ പി ജയരാജനാണ് സമരക്കാരുമായി സര്‍ക്കാര്‍തല ചര്‍ച്ച നടത്തുന്നത്. . ആലപ്പാട്ടെ പരിസ്ഥിതി പ്രശ്നത്തെക്കുറിച്ച് ഇതുവരേയും സർക്കാരിന് പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി തരുന്ന സമ്പത്താണ് കരിമണലെന്നും അതിനെ പൂർണ്ണമായും സംഭരിക്കാൻ കഴിഞ്ഞാൽ നിരവധി പേർക്ക് ജോലി ലഭിക്കുന്ന സംരംഭമാക്കി മാറ്റാം.  ആലപ്പാട് വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിൽ ഇടതുമുന്നണിയിൽ ഭിന്നതയില്ലെന്നുമായിരുന്നു ജനുവരി 14 ന് മന്ത്രി ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞത്. 

click me!