
കൊച്ചി: മുൻമന്ത്രി തോമസ് ചാണ്ടി ഉൾപ്പെട്ട ലേക് പാലസ് റിസോർട്ടിന് ഹൈക്കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. പാർക്കിങ് ഏരിയക്കായി ഭൂമി മണ്ണിട്ടുനികത്തിയെന്ന കണ്ടെത്തലിലെ ജില്ലാ കല്കടറുടെ തുടർനടപടികൾ റദ്ദാക്കണമെന്ന കമ്പനിയുടെ ആവശ്യം ഹൈക്കോടതി അംഗീരിച്ചില്ല. ഇതിനിടെ സംസ്ഥാന സർക്കാരും ഹർജിക്കെതിരെ നിയപാടെടുത്തു.
ലേക് പാലസ് റിസോട്ടിനായി പാർക്കിങ് ഏരിയ നിർമിക്കുന്നതിന് മണ്ണിട്ട് നികത്തിയെന്ന കണ്ടെത്തലിനെത്തുടർന്നാണ് ആലപ്പുഴ ജില്ലാ കലക്ടർ നോട്ടീസ് നൽകിയത്. എന്നാൽ ഇതിന് മറുപടി നൽകുന്നതിന് ആവശ്യമായ റവന്യൂ രേഖകൾ തങ്ങൾക്ക് ലഭിച്ചില്ലെന്നും അതിനാൽ ജില്ലാകലക്ടറുടെ തുടർ നടപടികൾ റദ്ദാക്കണമെന്നുമായിരുന്നു തോമസ് ചാണ്ടി ഡയറക്ടറായ വാട്ടർ വേൾഡ് ടൂറിസം കമ്പനിയുടെ ആവശ്യം.
ആവശ്യമായ റവന്യൂ രേഖകൾ കൈമാറിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ നിലപാടെടുത്തു. കയ്യേറ്റം ആരോപിക്കുന്ന രണ്ട് സർവേ നമ്പരുകളിലെ സാറ്റലൈറ്റ് സർവേ ഇമേജ് കിട്ടിയിട്ടില്ലെന്ന് കമ്പനിയും അറിയിച്ചു. സർക്കാർ നൽകിയ രേഖകളിൽ വ്യക്തത ഇല്ലെന്നായിരുന്നു തോമസ് ചാണ്ടിയുടെ കമ്പനിയുടെ നിലപാട്. നടപടികളിൽ ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ജില്ലാ കല്കടർ മുമ്പാകെ ഉന്നയിക്കാമെന്ന് കോടതി നിർദേശിച്ചു.
ഇതിനുളള അവസരം കലക്ടർ നൽകണം. ആവശ്യമായ രേഖകളും ഹർജിക്കാരന് ലഭ്യമാക്കണം,ഈ മാസം എട്ടിന് ആലപ്പുഴ ജില്ലാ കല്കടർ മുമ്പാകെ നിശ്ചയിച്ചിരുന്ന ഹിയറിങ് പതിനഞ്ചിലേക്ക് മാറ്റാനുംഹൈക്കോടതി നിർദേശിച്ചു. എന്നാൽ കലക്ടറുടെ നടപടി റദ്ദാക്കണമെന്ന ആവശ്യം നിരാകരിച്ചാണ് ഹർജികൾ കോടതി തീർപ്പാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam