കൂടംകുളം ആണവ നിലയത്തിലെ രഹസ്യങ്ങൾ ചോർന്നെന്ന് റിപ്പോർട്ട്. ബ്ലൂ പ്രിൻ്റ് അടക്കം ചോർന്നെന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്

‌‌തിരുവനന്തപുരം: കൂടംകുളം ആണവ നിലയത്തിന്റെ രഹസ്യങ്ങൾ ചോർന്നുവെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട്. ആണവനിലയത്തിൻ്റെ ബ്ലൂ പ്രിന്റ് അടക്കമുള്ള വിവരങ്ങൾ ചോർന്നുവെന്നാണ് റിപ്പോർട്ട്. ആണവനിലയത്തിൻ്റെ നടത്തിപ്പുകാരായ റിലയൻസ് സെർവറിൽ നിന്നാണ് വിവരങ്ങൾ ചോർത്തിയത്. ഇന്ത്യൻ ആണവ രഹസ്യങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ടാണ് അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിറ്റേഴ്സ് പുറത്തുവിട്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയവുമായി ബന്ധപ്പെട്ട 19000ത്തിലധികം ഫയലുകൾ വേൾഡ് ലീക്സ് ഡാർക് വെബ്ബിൽ ലഭ്യമാണെന്നും റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

കൂടംകുളം ആണവനിലയത്തിൻ്റെ നടത്തിപ്പുകാരായ റിലയൻസിൻ്റെ സെർവർ ചോർത്തിയാണ് ഹാക്കർമാർ വിവരങ്ങൾ പുറത്തുവിട്ടത്. 2016 മുതൽ 2025 വരെ നടന്ന സുരക്ഷ ലംഘനം റിലയൻസ് ഗ്രൂപ്പ് സ്ഥിരീകരിച്ചുവെന്നും കേന്ദ്രസർക്കാരിനെ വിവരം അറിയിച്ചുവെന്നും റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 2027 ഓടെ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്ന ആണവ നിലയത്തിൻ്റെ കൺട്രോൾ റൂമിൻ്റെ ബ്ലൂ പ്രിൻ്റ്, അംഗീകൃത വിതരണക്കാരുടെ പട്ടിക, ഉപകരണങ്ങളുടെ ഫോട്ടോകൾ, 112 മില്യൺ ഡോളറിൻ്റെ ഇൻഷുറൻസ് പോളിസി അടക്കമുള്ള വിവരങ്ങളാണ് ഹാക്കർമാർ ചോർത്തിയത്. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം വിവര ചോർച്ചയിൽ അന്വേഷണം ആരംഭിച്ചു. കൂടംകുളത്തെ വിവര ചോർച്ച ഗുരുതര സുരക്ഷ പ്രശ്നമാണെന്ന് ന്യൂക്ലിയർ ത്രെറ്റ് ഇനിഷ്യേറ്റീവിലെ വിദഗ്ധൻ നിക്കൊളാസ് റോത്ത് പറഞ്ഞു.