
നൈനിറ്റാള്‍: വിവാഹ തട്ടിപ്പുകാരനെ കയ്യോടെപിടികൂടി ഭാര്യ. സ്വന്തം ഭർത്താവ് രണ്ടാമത് കല്യാണം കഴിക്കുന്നതറിഞ്ഞാണ് യുവതി നേരിട്ട് കല്യാണപന്തലിലെത്തി കല്യാണം മുടക്കി വരൻ മുന്‍പ് കെട്ടിയതാണെന്ന് അറിച്ച വധുവിന്‍റെ വീട്ടുകാർ ഇയാളെ പൊതിരെ തല്ലുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. നൈനിറ്റാളിലെ കല്യാണപന്തലിൽ ചടങ്ങുകൾ അവസാന ഘട്ടത്തിലെത്തി നിൽക്കെയാണ് ഒരു സംഘം കടന്നുവരുന്നത്.
ഈ കല്യാണത്തിലെ വരൻ തന്നെ ഇക്കഴിഞ്ഞ ഒക്ടോബറിൽ വിവാഹം കഴിച്ചതാണെന്ന വാദവുമായി ഒരു യുവതിയും അവരുടെ ബന്ധുക്കളുമാണ് അവസാന നിമിഷം രംഗപ്രവേശം ചെയ്തത്. പിന്നങ്ങോട്ട് ബഹളത്തോട് ബഹളം. ആദ്യം ഇത് വധുവിന്റെ വീട്ടുകാർ വിശ്വാസത്തിലെടുത്തില്ല. എന്നാൽ 2012 മുതൽ തമ്മിൽ ഇഷ്ടപ്പെട്ട ശേഷം ഒക്ടോബറിൽ വിവാഹിതരായതിന്റെ രേഖകൾ ഉൾപ്പെടെ യുവതി ഹാജരാക്കിയതോടെ സീൻ മാറി. വരൻ മുന്‍പ് കെട്ടിയതാണെന്ന് വധുവോ ബന്ധുക്കളോ അറിഞ്ഞിരുന്നില്ല.
വരനെ വധുവിന്‍റെ വീട്ടുകാർ വളഞ്ഞിട്ട് തല്ലി. ഇയാളിപ്പോൾ നൈനിറ്റാളിലെ ബിഡി പാണ്ഡേ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് സാരമല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. പിന്നീട് മൂന്ന് കുടുംബങ്ങളും കൂടി പ്രശ്നപരിഹാരത്തിന് മല്ലിറ്റാൾ പൊലീസ് സ്റ്റേഷനിൽ ഒത്തുചേർന്നെങ്കിലും അവിടെയും ബഹളമായി.
മൂർച്ചയേറിയ വാഗ്വാദത്തിന് ശേഷം വരന്റെ കുടുംബക്കാർ മയപ്പെട്ടു. ഒത്തുതീർപ്പിന് നിർദ്ദേശം മുന്നോട്ട് വയ്ക്കാൻ പറഞഞതിനെ തുടർന്ന് വധുവിന്റെ കുടുംബം 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. കല്യാണത്തിന് ചിലവായ തുകയും, നേരിട്ട അപമാനവും കണക്കിലെടുത്താണ് തുക നിശ്ചയിച്ചത്. 2 ലക്ഷം രൂപ പൊലീസ്സ്റ്റേഷനിൽ വച്ചുതന്നെ വധുവിന്‍റെ കുടുംബം കൈപ്പറ്റി. ബാക്കി തുക കടം പറഞ്ഞ് വരന്‍റെ വീട്ടുകാരും പിരിഞ്ഞുപോയി.
18 ലക്ഷം രൂപ കിട്ടാനുണ്ടെന്ന് പൊലീസ് സാന്നിധ്യത്തിൽ വധുവിന്‍റെ വീട്ടുകാര്‍ എഴുതി ഒപ്പിട്ടുനൽകിയിട്ടുണ്ട്. നിലവിൽ ആരും പൊലീസിൽ പരാതി നൽകിയിട്ടില്ല. കല്യാണം മുടങ്ങി ആശുപത്രിയിൽ കഴിയുന്ന വരൻ താൻ 18 ലക്ഷം രൂപയുടെ കടക്കാരനായത് അറിഞ്ഞോ എന്നത് വ്യക്തമല്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam