
ലക്നൗ: മുലായവും, അഖിലേഷും കടുംപിടുത്തം തുടരുന്ന സാഹചര്യത്തിൽ സമാജ് വാദി പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹാരമില്ലാതെ തുടരുകയാണ്.ദില്ലിയിലെത്തിയ മുലായം സിംഗ് യാദവും, ശിവ് പാലും ഇന്ന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. അഖിലേഷ് വിഭാഗവും ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടേക്കും. കരുത്ത് തെളിയിക്കാനുള്ള കൂടുതൽ തെളിവുകൾ കമ്മീഷന് മുന്നിൽ സമർപ്പിക്കുകയാണ് ലക്ഷ്യം. പാര്‍ട്ടി ചിഹ്നത്തെ ചൊല്ലിയുള്ള തർക്കത്തിൽ വാദം കേൾക്കാൻ വെള്ളിയാഴ്ച്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരു വിഭാഗത്തേയും വിളിച്ചിട്ടുള്ളത്. അതിനിടെ കോൺഗ്രസുമായുള്ള അഖിലേഷ് വിഭാഗത്തിന്റെ സഖ്യനീക്കങ്ങളും സജീവമാകുന്നുണ്ടെന്നാണ് സൂചന.
സമാജ്‍വാദി പാര്‍ട്ടി തന്റേതാണെന്നും പാര്‍ട്ടിയെ പിളര്‍ത്താന്‍ ആരേയും അനുവദിക്കില്ലെന്നും മുലായം ഇന്നലെ ലക്നൗവില്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങാന്‍ ഒരാഴ്ച്ചമാത്രം ബാക്കി നില്‍ക്കെ മുലായത്തിന്റെ ഒത്തു തീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ അഖിലേഷ് യാദവ് തള്ളിയിരുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷ സ്ഥാനം നിലനിര്‍ത്താന്‍ മുലായവും വിട്ടുകൊടുക്കാതിരിക്കാന്‍ അഖിലേഷ് യാദവും കടുംപിടുത്തം തുടരുമ്പോഴാണ് നിലപാട് കടുപ്പിച്ച് മുലായം വീണ്ടും ഇന്നലെ രംഗത്തെത്തിയത്.
പാര്‍ട്ടിയെ പിളര്‍ത്താന്‍ ആരേയും അനുവദിക്കില്ലെന്നും ഒരുപാട് സഹിച്ച് താന്‍ കെട്ടിപ്പടുത്തതാണ് സമാജ്‍വാദി പാര്‍ട്ടിയെന്നും മുലായം പറഞ്ഞു.രാം ഗോപാല്‍ യാദവാണ് പുതിയ പാര്‍ട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതെന്നും പാര്‍ട്ടി ചിഹ്നം തന്റേതുമാത്രമാണെന്നും മുലായം ആവര്‍ത്തിച്ചു.എന്നാല്‍ മുലായം പലതവണ നിലപാട് വ്യക്തമാക്കിയിട്ടും അഖിലേഷ് യാദവ് ഇതിനോട് പ്രതികരിച്ചിട്ടില്ല.പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളും അണികളും ഒപ്പമുണ്ടെന്ന് അഖിലേഷ് ക്യാമ്പ് ആവര്‍ത്തിക്കുന്നുണ്ട്.
മുലായം എന്ത് നിലപാട് സ്വീകരിച്ചാലും തങ്ങളുടെ നിലപാടില്‍ ഉറച്ച് നില്‍ക്കാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാണ് അഖിലേഷ് ക്യാമ്പിന്റെ നീക്കം.പാര്‍ട്ടി ചിഹ്നത്തിന് വേണ്ടി വാദിക്കാന്‍ വെള്ളിയാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാകാനാണ് രണ്ട് വിഭാഗത്തിന്റേയും തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam