തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇനി ചിക്കൻ ബിരിയാണിയും ലഭ്യമാക്കാൻ നീക്കം. സൗജന്യ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ചിക്കൻ ബിരിയാണിയും വിതരണം ചെയ്യുന്നത് പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ചെന്നൈ: തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇനി ചിക്കൻ ബിരിയാണിയും ലഭ്യമാക്കാൻ നീക്കം. സൗജന്യ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ചിക്കൻ ബിരിയാണിയും വിതരണം ചെയ്യുന്നത് പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി സി ജോസഫ് വിജയിയുടെ അനുമതി കാക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. നിലവിൽ വെജിറ്റബിൾ ബിരിയാണിയും മുട്ടയും പദ്ധതിയുടെ ഭാഗമാണ്. സർക്കാർ സ്കൂളുകളിൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണവും അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണവും നിലവിൽ സൗജന്യമായി നൽകുന്നുണ്ട്. പ്രഭാത ഭക്ഷണ പദ്ധതി സെപ്റ്റംബർ മുതൽ എട്ടാം ക്ലാസ് വരെ വിപുലീകരിക്കാൻ ഒരുങ്ങുകയാണ് വിജയ് സർക്കാർ.
ആഴ്ചയിൽ ഒരിക്കലാകും ഉച്ചഭക്ഷണമായി ചിക്കൻ ബിരിയാണി നൽകുന്നത്. ഈ നിർദേശം സർക്കാർ പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എ രാജ്മോഹനാണ് അറിയിച്ചത്. ഉച്ചഭക്ഷണ പദ്ധതിയിൽ കാലാനുസൃതമായി നിരവധി മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി വിദ്യാർത്ഥികൾക്ക് കൂടുതൽ പോഷകസമൃദ്ധവും ആകർഷകവുമായ ഭക്ഷണം നൽകുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്നും പറഞ്ഞു. അതേസമയം, സർക്കാർ സ്‌കൂളുകളിലെ പ്രഭാതഭക്ഷണ മെനുവിലും മാറ്റം കൊണ്ടുവരാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. നിലവിൽ ഒരു വിദ്യാർത്ഥിക്കായി ഏകദേശം 15 രൂപ ചെലവഴിക്കുന്ന സാഹചര്യത്തിൽ, ഗോതമ്പ്, റവ ഉപ്പുമാവ് തുടങ്ങിയ ആവർത്തന ഭക്ഷണങ്ങൾക്ക് പകരം കൂടുതൽ പോഷകഗുണമുള്ളതും കുട്ടികൾക്ക് ഇഷ്ടപ്പെടുന്നതുമായ വിഭവങ്ങൾ ഉൾപ്പെടുത്താനാണ് ആലോചന.
അതേസമയം, വിദ്യാഭ്യാസ ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ വിവേചനം കാണിക്കുന്നുവെന്നും മന്ത്രി വിമർശിച്ചു. സർക്കാർ സ്‌കൂളുകളിലേക്കുള്ള ചെലവ് ഭാവിയിലേക്കുള്ള നിക്ഷേപമാണെന്നും വിദ്യാഭ്യാസത്തിനുള്ള ഫണ്ട് തടഞ്ഞുവയ്ക്കുന്നത് തമിഴ്നാട്ടിന്റെ ഭാവിയെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.

