
കൊച്ചി: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണം അന്തിമഘട്ടത്തിലെത്തിയെന്ന ബിഷപ്പിന്‍റെ വാദം അംഗീകരിച്ചാണ് നടപടി. പാലാ സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന ബിഷപ് ഇന്ന് വൈകിട്ടോടെ പുറത്തിറങ്ങും.
സെപ്റ്റംബർ 22ന് അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ രണ്ടാമത്തെ ജാമ്യാപേക്ഷയിലാണ് അനുകൂല ഉത്തരവുണ്ടായത്. കേരളത്തിൽ പ്രവേശിക്കരുത്, പരാതിക്കാരിയേയോ സാക്ഷകളെയോ സ്വാധീനിക്കാൻ ശ്രമിക്കരുത്, കുറ്റപത്രം സമർപ്പിക്കും വരെ രണ്ടാഴ്ച കൂടുന്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നിടത്ത് ഹാജരാകണം, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകൾ. അന്വേഷണം പൂർത്തിയായെന്നും സാക്ഷികളുടെ രഹസ്യമൊഴി അടക്കമുളളവ രേഖപ്പെടുത്തിയെന്നും ഇനി റിമാൻഡിൽ തടവിൽ കഴിയേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു ബിഷപ്പിന്‍റെ വാദം.
എന്നാൽ ജാമ്യ ഹർജി സർക്കാർ കോടതിയിൽ എതിർത്തു. അഞ്ചു സാക്ഷികളുടെ രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയതെന്നും ഇനിയും രണ്ടുപേരുടേതുകൂടി ശേഷിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ബിഷപ് ജാമ്യത്തിലിറങ്ങിയാൽ ഇവരെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന വാദവും സർക്കാർ ഉന്നയിച്ചു. കേസ് ഡയറികൂടി പരിശോധിച്ചശേഷമാണ് ബിഷപ്പിന് ജാമ്യം അനുവദിക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് തീരുമാനിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam