
കൊച്ചി: സന്നിധാനത്ത് സ്ത്രീയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ കയറാന്‍ അനുമതിയില്ലെന്നാണ് പ്രധാന ഉപാധി.
കഴിഞ്ഞ ദിവസം കേസിൽ വാദം കേട്ട ഹൈക്കോടതി സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തനിക്കെതിരെ നടന്നത് വ്യക്തി വിരോധം തീർക്കാനുള്ള നടപടിയാണെന്നാണ് സുരേന്ദ്രൻ കോടതിയെ അറിയിച്ചത്. 23 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്.
സുരേന്ദ്രനെതിരെ 15 കേസുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. എട്ട് കേസുകളില്‍ ജാമ്യം എടുക്കാതിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റ്, വാറന്റ് ആയതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വ്യത്യസ്ത സമയങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 15 കേസുകളിലെ അവസാനത്തെ കേസാണ് ശബരിമല ചിത്തിര ആട്ട സമയത്തെ വധശ്രമക്കേസ്.
ലളിതയുടെ പരിക്കുകൾ നിസാരം എന്ന് ഹർജി ഭാഗം വാദം കോടതി അംഗീകരിച്ചു. നവംബര്‍ 17നാണ് സുരേന്ദ്രൻ നിലക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യം അറസ്റ്റിൽ ആകുന്നത്. പിന്നീട് സന്നിധാനത്തെ കേസിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam