
മുംബൈ: എച്ച്ഡിഎഫ്സി ബാങ്ക് വൈസ് പ്രസിഡന്റ് സിദ്ധാർഥ് സാങ്‌വിയുടെ കൊലപാതകം മോഷണ ശ്രമത്തിനിടെയെന്ന് പൊലീസ്. കേസില്‍ അറസ്റ്റിലായ ഷർഫാസ് ഷെയ്ഖ് എന്ന യുവാവിനെ ഈ മാസം 15 വരെ കോടതി റിമാന്‍റ് ചെയ്തു. സഹപ്രവർത്തകരുടെ അസൂയയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന മുൻ നിഗമനം പൊലീസ് തള്ളി.
സിദ്ദാർത്ഥ് സാങ്‍വി ജോലി ചെയ്തിരുന്ന കമല മിൽസിലെ ഫാബ്രിക്കേഷൻ തൊഴിലാളിയാണ് അറസ്റ്റിലായ ഷർഫാസ് ഷെയ്ഖ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. സിദ്ധാർത്ഥിനെ മുൻ പരിചയമുള്ള ഷർഫാസ് ഷെയ്ഖ്, ഓഫീസിൽ നിന്നിറങ്ങിയ അദ്ദേഹത്തോട് കാറിൽ ലിഫ്റ്റ് ചോദിച്ചു.
യാത്രക്കിടെ, കത്തികാട്ടി ഭീഷണിപ്പെടുത്തി കാർ നവി മുംബൈയിലേക്ക് വിടാൻ ആവശ്യപ്പെട്ടു. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ പണം ചോദിച്ചു. ഭീഷണിക്ക് വഴങ്ങാതെ, സിദ്ധാര്‍ത്ഥ് കാറിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കഴുത്തിൽ കത്തി കുത്തിയിറക്കി. തുടർന്ന് മൃതദേഹം കല്യാണിന് സമീപം ഉപേക്ഷിച്ചു എന്നുമാണ് ഷർഫാസ് പൊലീസിന് നൽകിയ മൊഴി.
സിദ്ദാർത്ഥിനോട് സഹപ്രവർത്തകർക്കുണ്ടായിരുന്ന തൊഴിൽപരമായ അസൂയയാണ് കൊലപാതകത്തിന് കാരണമെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വാദം പൊലീസ് തള്ളി. സിദ്ധാർത്ഥിന്റെ സഹപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തതായാണ് വിവരം. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഷർഫാസ് ഷെയ്ഖ് തനിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പൊലീസ് വിശദീകരിച്ചു. ഇയാളുടെ പക്കൽ നിന്ന് സിദ്ധാര്‍ത്ഥിന്റെ ഫോൺ കണ്ടെടുത്തെന്നും. പൊലീസ് പറഞ്ഞു. ഈ മാസം അഞ്ചിനാണ് സിദ്ധാർത്ഥ് സാങ്‍വിയെ കാണാനില്ലെന്ന് ഭാര്യ പൊലീസിൽ പരാതി നൽകിയത്. പ്രതി പിടിയിലായെന്ന് പൊലീസ് അവകാശപ്പെടുന്പോഴും, കേസുമായി ബന്ധപ്പെട്ട ദുരൂഹത തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam