
നോയിഡ: സുഹൃത്തുക്കളായ യുവാക്കളെ ഒരേ സമയം പ്രണയിച്ച യുവതി അതിലൊരാളെ രണ്ടാമന്‍റെ സഹായത്തോടെയാണ് കൊലപ്പെടുത്തിയത്. കൊലചെയ്യപ്പെട്ട യുവാവിന്‍റെ ഭാര്യയുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയ നോയിഡ പൊലസാണ് നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്‍റെ രഹസ്യം കണ്ടെത്തിയത്.
സുഹൃത്തുക്കളായ റഹീമിനെയും ഇസ്രഫീലിനെയും ഒരേ സമയം സൈറയെന്ന ഇരുപത്തിരണ്ടുകാരി പ്രണയിക്കുകയായിരുന്നു. ഒരു ട്രെയിന്‍ യാത്രയ്ക്കിടെയാണ് റഹീമിനെയും ഇസ്രഫീലിനെയും സൈറ പരിചയപ്പെടുന്നത്. ഇരുവരും സൈറയുടെ ഹൃദയം കവരാന്‍ പരിശ്രമിച്ചെങ്കിലും ആദ്യം ഇടം നേടിയത് ഇസ്രഫീലായിരുന്നു. ഓട്ടോ ഡ്രൈവറായ ഇസ്രഫീലുമായുള്ള പ്രണയം വിവാഹത്തിന് വഴിമാറിയില്ല. അതിനിടയില്‍ ഇസ്രഫീല്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതോടെ റഹീമിനെ സൈറ പ്രണയിക്കാന്‍ തുടങ്ങി.
റഹീമുമായി പ്രണയം തുടരുമ്പോള്‍ തന്നെ ഇസ്രഫീലുമായി അവിഹിതത്തിനും യുവതി സമയം കണ്ടെത്തിയിരുന്നു. റഹീം ഇതൊന്നും അറിഞ്ഞില്ലെന്നു മാത്രം. ഇതിനിടയിലാണ് സൈറയും ഇസ്രഫീലും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്. അവിഹിതബന്ധത്തിന്‍റെ കാര്യം റഹീമിനെ അറിയിക്കുമെന്ന ഭീഷണി ഇസ്രഫീല്‍ മുഴക്കിയതോടെയാണ് കാര്യങ്ങള്‍ കൊലപാതകത്തിലേക്ക് നീങ്ങിയത്.
ഇസ്രഫീലിന്‍റെ ശല്യം സഹികെട്ടതോടെ സൈറ റഹീമിനോട് തന്ത്രത്തില്‍ കാര്യങ്ങള്‍ പറഞ്ഞു. ഇസ്രഫീല്‍ അപമര്യാദയായി പെരുമാറുന്നുവെന്നതടക്കമുള്ള കഥകള്‍ കേട്ടതോടെ റഹീമിന് പ്രതികാരദാഹം ഉണരുകയായിരുന്നു. ഒടുവില്‍ റഹീമും സൈറയും ചേര്‍ന്ന തന്ത്രങ്ങളൊരുക്കി സിനിമാ സ്റ്റൈലില്‍ തന്നെ ഇസ്രഫീലിനെ കൊലപ്പെടുത്തുകയായിരുന്നു.
ഇസ്രഫീലിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയാണ് കൊലപാതകത്തിലേക്ക് വെളിച്ചം വീശിയത്. റഹീമും സൈറയും ചേര്‍ന്ന് തന്ത്രപൂര്‍വ്വം ഇസ്രഫീലിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. നോയിഡയിലെ മെട്രോ സ്റ്റേഷനിലേക്ക് സൈറ ഇസ്രഫീലിനെ വിളിച്ചുവരുത്തിയാണ് കൊലപ്പെടുത്തിയത്.
ഇസ്രഫീലിന്‍റെ ഓട്ടോയില്‍ കയറിയ സൈറ അദ്വന്ത് പാര്‍ക്കില്‍ നിര്‍ത്താനാവശ്യപെടുകായിരുന്നു. ശേഷം അപ്രതീക്ഷിത ആക്രമണത്തിലൂടെ സൈറ തന്നെ ഇസ്രഫീലിന്‍റെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഈ സമയം അവിടെ കാത്തുനിന്ന റഹീം തലയില്‍ ഇഷ്ടിക കൊണ്ട് ഇടിച്ച് മരണം ഉറപ്പാക്കുകയും ചെയ്തു. ഇസ്രഫീലിനെ അക്രമിക്കാനായി സൈറ ഉപയോഗിച്ച ദുപ്പട്ട കണ്ടുകിട്ടിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.
ഇസ്രഫീലിന്‍റെ ഫോണിലേക്ക് വിളിച്ച സൈറയുടെ കോളും, കൊലപാതക സ്ഥലത്ത് റഹീമിന്‍റെയും സൈറയുടെയും സാന്നിധ്യവും സൈബര്‍ പൊലീസ് അനായാസം കണ്ടുപിടിക്കുകയും ചെയ്തിരിന്നു. റഹീമിനെ കത്തിഹാറില്‍ നിന്നും സൈറയെ ദ്വാരകയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. സൈറയുടെയും റഹീമിന്‍റെയും മൊഴിയാണ് പ്രണയവും അവിഹിതവുമടക്കമുള്ള കാര്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam