
ദില്ലി: എന്റെ കുഞ്ഞിനെ രക്ഷിക്കാന്‍ അവിടെ ആരുമുണ്ടായില്ല. അവള്‍ വേദനയില്‍ പുളഞ്ഞത് ആരും തിരിച്ചറിഞ്ഞില്ല. സ്കൂളില്‍ വച്ച് സഹപാഠിയുടെ അതിക്രമത്തിന് ഇരയാകേണ്ടി വന്ന നാല് വയസുകാരിയുടെ അമ്മയുടേതാണ് ഈ വാക്കുകള്‍. സഹപാഠി മകളുടെ രഹസ്യഭാഗങ്ങളില്‍ കൂര്‍പ്പിച്ച പെന്‍സില്‍ ഇറക്കിയപ്പോള്‍ അവളുടെ സഹായത്തിന് അധ്യാപികയോ ആയയോ എത്തിയില്ലെന്നും ഇരയായ കുട്ടിയുടെ അമ്മ ആരോപിക്കുന്നു. സംഭവത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് കുട്ടിയുടെ മാതാവ് ആരോപിച്ചു. വിദ്യാര്‍ത്ഥിനിയ്ക്ക് അതിക്രമമുണ്ടായ രണ്ട് ദിവസത്തിന് ശേഷം കുട്ടിക്ക് സ്കൂളില്‍ വരാമെന്നും സഹപാഠിയെ ക്ലാസ് മാറ്റിയിട്ടുണ്ടെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചെന്ന് ഇരയായ കുട്ടിയുടെ മാതാവ് ആരോപിക്കുന്നു.
ശുചിമുറിയില്‍ വച്ചും ക്ലാസ് റൂമില്‍ വച്ചും വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ അതിക്രമം ഉണ്ടായി. അഞ്ചു വയസുള്ള സഹപാഠിയില്‍ നിന്നാണ് വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ അതിക്രമം ഉണ്ടായത്. സഹപാഠിയില്‍ നിന്ന് തനിയ്ക്ക് നേരിട്ട വേദന കുട്ടി തന്നെയാണ് അമ്മയോട് പറഞ്ഞത്. തുടര്‍ന്നാണ് നാലുവയസുകാരിയുടെ സ്വകാര്യഭാഗങ്ങളിലെ മുറിവുകള്‍ മാതാവ് ശ്രദ്ധിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തെങ്കിലും വിഷയം എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തുകയാണ്.
മകള്‍ തന്നോട് വിവരം പറഞ്ഞയുടനെ സ്കൂള്‍ അധികൃതരെ അറിയിച്ചെങ്കിലും സ്‌കൂളിന്റെ ഭാഗത്ത് നിന്ന് അനുകൂല സമീപനം ഉണ്ടായില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോള്‍ ലൈംഗികാതിക്രമം സ്ഥിരീകരിച്ചു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഐപിസി അനുസരിച്ച് ഏഴു വയസില്‍ താഴെയുള്ളവര്‍ക്കെതിരെ കേസെടുക്കുന്നതിന് പ്രത്യേക പരിഗണനകള്‍ വേണമെന്നതിനാല്‍ അടുത്ത നടപടി എന്താകണമെന്നതിനെക്കുറിച്ച് പോലീസിന് വലിയ ധാരണയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam