
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളത്തും ഇടുക്കിയിലും ഇന്നും ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് ഈ ദിവസങ്ങളിൽ സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോരമേഖലകളിൽ ജാഗ്രത പാലിക്കണം. തെക്ക് കിഴക്കൻ അറബിക്കടലിൽ, കേരള, കർണാടക തീരത്തിന് സമീപത്തായി നിലനിൽക്കുന്ന ശക്തി കൂടി ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദ്ദമായി മാറും. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും നാളെയോടെ ന്യൂനമർദ്ദമായി മാറും. ഇതും പിന്നീട് തീവ്രന്യൂനമർദ്ദമായി മാറാനാണ് സാധ്യത. ഇരട്ട തീവ്രന്യൂനമർദ്ദങ്ങളുടെ സ്വാധീനഫലമായി സംസ്ഥാനത്ത് തുലാവർഷം ശക്തമായി തുടരും.
വൃഷ്ടി പ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തിൽ മലമ്പുഴ ഡാമിന്റെ ഷട്ടർ ഉയർത്തി. നാല് സ്പിൽവേ ഷട്ടറുകൾ 40 സെ.മീ വീതമാണ് ഉയർത്തിയത്. മൂലത്തറ റെഗുലേറ്ററിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിട്ടേക്കും. ചിറ്റൂർ പുഴയുടെ തീരങ്ങളിലുള്ളവർക്ക് ജാഗ്രത നിർദേശം നൽകി. പാലക്കാട് കാഞ്ഞിരപ്പുഴ, മംഗലം, മീങ്കര ചുള്ളിയാർ ഡാമുകളുടെയും ഷട്ടറുകള്‍ തുറന്നിട്ടുണ്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam