
തിരുവനന്തപുരം: ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ ഇരുചക്രവാഹനങ്ങള്‍ക്കു പെട്രോള്‍ നല്‍കില്ല. ഗതാഗത കമ്മീഷണറുടേതാണു തീരുമാനം. കേരളത്തിലെ മൂന്നു നഗരങ്ങളില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ പദ്ധതി നടപ്പിലാക്കും. തീരുമാനം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെങ്കില്‍ പുനഃപരിശോധിക്കുമെന്നു ഗതാഗത മന്ത്രി പ്രതികരിച്ചു.
കേരളത്തില്‍ വാഹനാപകടങ്ങളില്‍ മരിക്കുന്നവരിലേറെയും ഇരുചക്ര വാഹന യാത്രക്കാരാണ്. 2015ല്‍ മാത്രം 1330 പേര്‍ മരിച്ചു. ഇത്തരം അപകടം പെരുകുന്ന പശ്ചാത്തലത്തിലാണ് ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോള്‍ നല്‍കേണ്ടെന്നു ഗതാഗത കമ്മീഷണര്‍ ഉത്തരവിറക്കിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പ്പേറേഷനുകളിലാകും ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. ഇതു സംബന്ധിച്ച് എണ്ണ കമ്പനി ഉടമകളുമായും ഗതാഗത കമ്മീഷണര്‍ ധാരണയിലെത്തി.
പോലീസും, മോട്ടോര്‍ വാഹന വകുപ്പും ഇതു സംബന്ധിച്ചു പമ്പുകളില്‍ കര്‍ശന പരിശോധന നടത്തും. താമസിയാതെ മറ്റു ജില്ലകളിലേക്കും തീരുമാനം നടപ്പാക്കും.
എന്നാല്‍, ഗാതാഗത കമ്മീഷണറുടെ തീരുമാനത്തില്‍ നിന്നും വ്യത്യസ്ത നിലപാടാണു വകുപ്പ് മന്ത്രി സ്വീകരിച്ചത്. ആവശ്യമെങ്കില്‍ തീരുമാനം പുനപരിശോധിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam