
ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ തെളിവെടുപ്പിനായി പൊലീസ് കാഞ്ചീപുരത്തേക്ക് കൊണ്ടുപോയി. കൊച്ചിയില്‍ നിന്ന് അന്വേഷണസംഘം ഇന്ന് പുലര്‍ച്ചെ മൂന്നരയ്‌ക്കാണ് പുറപ്പെട്ടത്. ജിഷയെ കൊലപ്പെടുത്തിയ സമയത്ത് ധരിച്ചിരുന്ന മഞ്ഞ ടീഷര്‍ട്ട് ഇതുവരെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. കാഞ്ചീപുരത്ത് താമസിച്ചിരുന്ന മുറിയില്‍ ഈ ടീഷര്‍ട്ട് സൂക്ഷിച്ചിട്ടുണ്ടെന്ന് അമീറുല്‍ ഇസ്ലാം പൊലീസിന് മൊഴിനല്‍കിയിരുന്നു. ഇതടക്കമുള്ള തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് സംഘം കാഞ്ചീപുരത്തേക്ക് തിരിച്ചിരിക്കുന്നത്.
അമീറുല്‍ ഇസ്ലാമിന്റെ കസ്റ്റഡി കാലാവധി നാളെയാണ് അവസാനിക്കുന്നത്. നാളെ വൈകിട്ട് നാലിന് പെരുമ്പാവൂര്‍ കോടതിയില്‍ അമീറിനെ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇന്നലെ പുലര്‍ച്ചെ അമീറുല്‍ ഇസ്ലാമിനെ പെരുമ്പാവൂരിലെത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു. പ്രതിക്കെതിരെ ജനങ്ങളുടെ ആക്രമണം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ആറു മണിയോടെയാണ് തെളിവെടുപ്പിന് ജിഷയുടെ വീട്ടില്‍ കൊണ്ടുവന്നത്. ജിഷയുടെ വീട്ടിലും പരിസരത്തും പ്രതിയെ കൊണ്ടുവന്ന ശേഷം ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജിന് മുന്നിലും പ്രതിയെ എത്തിച്ചു. എന്നാല്‍ ഇവിടെ നാട്ടുകാര്‍ തടിച്ചുകൂടിയതിനാല്‍ ലോഡ്ജിനകത്തേക്ക് ഇയളെ കൊണ്ടുപോകാന്‍ പൊലീസിന് കഴിഞ്ഞില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam