
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുസ്ലീം ലീഗിലെ പി ബി അബ്ദുൾ റസാഖിന്‍റെ തെരഞ്ഞെടുപ്പ് വിജയം കള്ളവോട്ട് മൂലമാണെന്നും അതിനാല്‍, തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സുരേന്ദ്രന്‍റെ ആവശ്യം.
അബ്ദുൾ റസാഖ് മരിച്ചതിനെ തുടർന്ന് ഹർജിയുമായി മുന്നോട്ട് പോകാൻ താത്പര്യമുണ്ടോ എന്ന് ഹൈക്കോടതി സുരേന്ദ്രനോട് ചോദിച്ചപ്പോൾ പിൻമാറുന്നില്ലെന്നായിരുന്നു നൽകിയ മറുപടി. എം എല്‍ എ പി ബി അബ്ദുൾ റസാഖ് മരിച്ചതിനാൽ മകൻ ഷഫീഖ് റസാഖിനെ കേസിൽ എതിർ കക്ഷിയായി ഹൈക്കോടതി ഉൾപ്പെടുത്തിയിട്ടുണ്ട്.
മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടെയും പേരിൽ പി ബി അബ്ദുൽ റസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇവരുടെ വോട്ട് ഒഴിവാക്കിയാൽ തെരഞ്ഞെടുപ്പ് ഫലം തനിക്കനുകൂലം ആകും എന്നുമാണ് സുരേന്ദ്രന്‍റെ വാദം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 89 വോട്ടുകൾക്കാണ് അബ്ദുൽ റസാഖ് വിജയിച്ചത്. എന്നാൽ 259 പേര്‍ കള്ളവോട്ട് ചെയ്തു എന്നാരോപിച്ചാണ് സുരേന്ദ്രൻ കോടതിയെ സമീപിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam