ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമ‍ർശനം; പൊലീസ് നടപടി ചോദ്യം ചെയ്ത ഹർജി പിഴ ഈടാക്കി തള്ളി

By Web TeamFirst Published Dec 4, 2018, 1:16 PM IST
Highlights

അനാവശ്യ വാദങ്ങൾ ഉന്നയിക്കരുതെന്ന് നിർദ്ദേശിച്ച കോടതി ശോഭ സുരേന്ദ്രനിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കാനും വിധിച്ചു. വികൃതമായ ആരോപണമാണ് ശോഭ സുരേന്ദ്രന്‍റേതെന്ന് കോടതി വിമർശിച്ചു

കൊച്ചി: കേന്ദ്രമന്ത്രിയേയും ഹൈക്കോടതി ജ‍ഡ്ജിയേയും പൊലീസ് അപമാനിച്ചുവെന്ന് കാട്ടി ബി ജെ പി കേന്ദ്ര നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ നൽകിയ ഹർജി രൂക്ഷ വിമർശനങ്ങളോടെ ഹൈക്കോടതി തള്ളി. അനാവശ്യ വാദങ്ങൾ ഉന്നയിക്കരുതെന്ന് നിർദ്ദേശിച്ച കോടതി ശോഭ സുരേന്ദ്രനിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കാനും വിധിച്ചു. വികൃതമായ ആരോപണമാണ് ശോഭ സുരേന്ദ്രന്‍റേതെന്ന് കോടതി വിമർശിച്ചു.

ഹർജി നിയമപരമായി എവിടെയും നിലനിൽക്കില്ല. ഹർജിക്കാരി എവിടെയും പരാതിയും നൽകിയിട്ടില്ല. കോടതിയെ പരീക്ഷണവസ്തു ആക്കരുതെന്നും വികൃതമായ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രൻ ഉന്നയിച്ചത് എന്ന് വിമർശിച്ച കോടതി വില കുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്നും ബിജെപി നേതാവിന് മുന്നറിയിപ്പ് നൽകി. അനാവശ്യ വാദങ്ങൾ ഉന്നയിക്കരുത്. പ്രസക്തമല്ലാത്ത കാര്യങ്ങളാണ് നിങ്ങൾ പറയുന്നത്. അതിനെ ഹർജിയുമായി കൂട്ടിവായിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

ശോഭാ സുരേന്ദ്രനിൽ നിന്ന് പിഴയായി ഈടാക്കുന്ന 25,000 രൂപ ലീഗൽ സർവീസ് അതോറിറ്റിക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. കോടതിയുടെ അതിരൂക്ഷ വിമർശനങ്ങളെത്തുടർ‍ന്ന് ശോഭ സുരേന്ദ്രൻ ഹർജി പിൻവലിച്ചു. മാപ്പ് ചോദിക്കുന്നുവെന്നും അവർ കോടതിയെ അറിയിച്ചു. 

click me!