
തിരുവനന്തപുരം: പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാര്‍ക്ക് പകരം പിഎസ്‍സി പട്ടികയിൽ നിന്നും ഉടൻ നിയമനം നടത്തണമെന്ന് ഹൈക്കോടതി. രണ്ട് ദിവസത്തിനകം കണ്ടക്ടർമാരെ നിയമിക്കാനും കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. കെഎസ്ആര്‍ടിസിയുടെ വാദം തള്ളി പരിശീലനം ആവശ്യമില്ലെന്നും അത് അവര്‍ പഠിച്ചോളുമെന്നും കോടതി വ്യക്തമാക്കി. ജീവനക്കാരുടെ ഹർജി പിന്നീട് കോടതി പരിഗണിക്കും.
3,091 ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് നൽകാനാണ് കോടതി നിർദേശിച്ചിരുക്കുന്നത്. 250 പേർക്ക് ഇന്നലെ തന്നെ നിയമന ഉത്തരവ് നൽകിയെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. എന്നാല്‍ കെഎസ്ആർടിസിയിൽ വിശ്വാസമില്ലെന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി.
അതേസമയം താല്‍ക്കാലിക ജീവനക്കാരുടെ കൂട്ട പിരിച്ചുവിടലിന് പിന്നാലെ 980 സർവ്വീസുകൾ മുടങ്ങി. 10 മണി വരെയുള്ള കണക്കനുസരിച്ച് തിരുവനന്തപുരം മേഖലയില്‍ 367, എറണാകുളം- 403, കോഴിക്കോട്- 210 എന്നിങ്ങനെയാണ് കണക്ക്.
നിയമനം നടത്താനുള്ള ഹൈക്കോടതി ഉത്തരവ് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നും പരിശീലനം നല്‍കാതെ നിയമനം നടത്തുന്നത് പ്രായോഗികമല്ലെന്നും കെഎസ്ആര്‍ടിസി എംഡി ടോമിൻ തച്ചങ്കരി പറഞ്ഞു. പ്രതിസന്ധി പരിഹരിക്കും. സ്ഥിരം ജീവനക്കാരുടെ ജോലിസമയം കൂട്ടുമെന്നും അധികജോലിക്ക് അധികവേതനം നൽകുമെന്നും എംഡി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam