നിരതെറ്റാതെ ഹൗസ് ബോട്ടുകൾ ക്രമം പാലിച്ച് ഒന്നിന് പിറകേ ഒന്നായി കായലിന്‍റെ ഓളങ്ങളിലൂടെ മുന്നോട്ട് നീക്കി. ഒപ്പം ആവേശമേറ്റി തനത് കലാ രൂപങ്ങളും
ആലപ്പുഴ: പുന്നമടക്കായലിൽ കാഴ്ചയുടെ വിരുന്നൊരുക്കി ഹൗസ് ബോട്ട് റാലി. ബുക്ക് ചെയ്ത മൂവായിരത്തോളം പേര്‍ക്ക് സൗജന്യമായി ഹൗസ്ബോട്ടിൽ യാത്ര ചെയ്യാനാണ് അവസരം ലഭിച്ചത്. നിരതെറ്റാതെ ഹൗസ് ബോട്ടുകൾ ക്രമം പാലിച്ച് ഒന്നിന് പിറകേ ഒന്നായി കായലിന്‍റെ ഓളങ്ങളിലൂടെ മുന്നോട്ട് നീങ്ങിയപ്പോള്‍ തനത് കലാ രൂപങ്ങള്‍ ആവേശമേറ്റി.
ആലപ്പുഴ ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകാന്‍ നെഹ്റു ട്രോഫി ജലമേളയ്ക്ക് മുന്നോടിയായാണ് കായൽപരപ്പിൽ റാലി സംഘടിപ്പിച്ചത്. ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ ഭരണകൂടവും ആയിരുന്നു സംഘാടകര്‍. 220 ഹൗസ് ബോട്ടുകളും 100 ശിക്കാര വള്ളങ്ങളും വിസ്മയം തീര്‍ത്തു.
പുന്നമട ഫിനിഷിംഗ് പോയിന്റിൽ നിന്ന് കൈനകരി, കുട്ടമംഗലം, മുട്ടേൽ തോട്, എന്നിവടങ്ങളിലൂടെ യാത്ര നടത്തി തിരികെ ഫിനിഷിംഗ് പോയിന്‍റിലെത്തി. യാത്രക്കാര്‍ക്ക് സൗജന്യമായി വിഭവങ്ങളും ഹൗസ് ബോട്ടുകളിൽ ഒരുക്കിയിരുന്നു.
രാഷ്ട്രീയ - സാമൂഹിക- സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർക്കൊപ്പം പ്രളയത്തിൽ രക്ഷാപ്രവർത്തകരായവരും പരിപാടിയിൽ അണിചേര്‍ന്നു. പ്രളയത്തോടെ വിനോദ സഞ്ചാര മേഖലയിൽ ഉണ്ടായിട്ടുള്ള മാന്ദ്യത്തിൽ നിന്ന് കരകയറ്റുന്നതിനും ആലപ്പുഴ സുരക്ഷിതമാണെന്ന് ലോകത്തെ അറിയിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പച്ചത്.