
കൊച്ചി;ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന് അടക്കമുള്ള വിവിധ പ്ലാന്‍റേഷനുകള്‍ക്ക് കീഴിലുള്ള 38,000 ഏക്കര്‍ ഭൂമിയേറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹാരിസണ്‍ മലയാളം നല്‍കിയ റിട്ട് ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷുകാരുടെ കൈവശമുണ്ടായിരുന്ന ഭൂസ്വത്തുകളെല്ലാം സംസ്ഥാന സര്‍ക്കാരിന് വന്നു ചേരുമെന്നും അതിന്‍റെ ഉടമസ്ഥന്‍ സര്‍ക്കാരാണ് എന്നതിനാല്‍ പ്ലാന്‍റേഷന്‍ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നുമായിരുന്നു എം.ജി.രാജമാണിക്യം കമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. എന്നാല്‍ ഇന്നത്തെ വിധിയില്‍ രാജമാണിക്യം റിപ്പോര്‍ട്ട് തന്നെ ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്.
കേസില്‍ കക്ഷി ചേരാനുള്ള ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍റേയും കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍റേയും ഹര്‍ജികളും ഹൈക്കോടതി തള്ളിയിട്ടുണ്ട്. സര്‍ക്കാരിന്‍റെ ഭൂമിയേറ്റെടുക്കല്‍ നടപടികളെ ഗുരുതരമായി ബാധിക്കുന്ന വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്നാണ് വിവരം.
സംസ്ഥാന സര്‍ക്കാര്‍ റോബിന്‍ ഹുഡായി മാറരുതെന്നതടക്കമുള കടുത്ത വിമര്‍ശനമാണ് വിധി പ്രസ്താവിച്ചു കൊണ്ട് ഹൈക്കോടതിയില്‍ നിന്നും ഇന്ന് ഉണ്ടായത്. വന്‍കിട കന്പനികളുടെ നിലനില്‍പ്പ് സര്‍ക്കാരിന്‍റെ കൂടി ആവശ്യമാണെന്നും ജനവികാരം മാത്രം നോക്കി സര്‍ക്കാര്‍ ഭരണം നടത്തരുതെന്നും വിധിയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു.
റവന്യൂ ഭൂമിയുടെ 58 ശതമാനവും ഹാരിസണ്‍ അടക്കമുള്ള വന്‍കിട എസ്റ്റേറ്റ് ഉടമകള്‍ അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്നും ഇത് തിരിച്ചു പിടിക്കണമെന്നും രാജമാണിക്യം ഐഎഎസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചിലയിടത്ത് ഭൂമി തിരിച്ചു പിടിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഹാരിസണ്‍ മലയാളം പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ റിട്ട് ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam