90 സെക്കന്റില്‍ ജയ്ഷെ ആസ്ഥാനത്ത് ബോംബ് വര്‍ഷിച്ചു; ഒരു പോറല്‍ പോലുമേല്‍ക്കാതെ സൈന്യം തിരികെയെത്തി

By Web TeamFirst Published Feb 26, 2019, 5:07 PM IST
Highlights

മിറാഷ് 2000, ലേസർ ഗൈഡഡ് ബോംബുകൾ എന്നിവയാണ് ഉപയോഗിച്ചാണ് ബലാകോട്ടിലെ ജയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പ് തകർത്തത്.  12 മിറാഷ് യുദ്ധ വിമാനങ്ങളാണ് ദൗത്യത്തിൽ പങ്കെടുത്തത്.  

ദില്ലി: പാകിസ്ഥാനെ ഞെട്ടിച്ച് ഇന്ത്യ നടത്തിയ വ്യോമാക്രമണം നടന്നത് വെറും 90 സെക്കന്റില്‍. ആക്രമണത്തിന് ശേഷം ദൗത്യത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് പോലും പോറലേല്‍ക്കാതെയാണ് സൈന്യം തിരികെയെത്തിയത്. ദൗത്യം നൂറ് ശതമാനം വിജയം നേടിയെന്നാണ് സൈനിക വക്താക്കള്‍ വ്യക്തമാക്കുന്നത്. മിറാഷ് 2000, ലേസർ ഗൈഡഡ് ബോംബുകൾ എന്നിവ ഉപയോഗിച്ചാണ് ബലാകോട്ടിലെ ജയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പ് തകർത്തത്. 12  യുദ്ധ വിമാനങ്ങളാണ് ദൗത്യത്തിൽ പങ്കെടുത്തത്.  

ആക്രമണം അനിവാര്യമായിരുന്നെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നടത്തിയത് സൈനിക നീക്കമല്ലെന്നും വിദേശകാര്യ മന്ത്രാലയം വിശദമാക്കി. വനമേഖലയിൽ ഉണ്ടായിരുന്ന ഭീകരത്താവളം വ്യോമാക്രമണത്തില്‍ തകര്‍ന്നു. ആക്രമണത്തിൽ മുതിർന്ന ജെയ്ഷെ കമാൻഡർമാർ കൊല്ലപ്പെട്ടു.  ആക്രമണം നടന്ന ക്യാമ്പ് നിയന്ത്രിച്ചിരുന്നത് യൂസഫ് അസറായിരുന്നു. ജെയ്ഷെ തലവന്‍ മസൂദ് അസറിന്‍റെ അടുത്ത ബന്ധുവാണ് ഉസ്താദ് ഖോറിയെന്ന യൂസഫ് അസർ. 

കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യൻ ആക്രമണങ്ങളുടെ കുന്തമുനയായിരുന്ന യുദ്ധവിമാനമായ മിറാഷ്  കാർഗിൽ യുദ്ധത്തിന് ശേഷം ആദ്യം ഉപയോഗിക്കുന്നത് ബലാക്കോട്ടിലെ ആക്രമണത്തിനാണ്. ലേസര്‍ ഗൈഡഡ് ബോംബുകളുപയോഗിച്ച് കൃത്യതയോടെ ലക്ഷ്യസ്ഥാനം തക‍ര്‍ക്കാനാകും എന്നതാണ് മിറാഷ് എന്ന ഫ്രഞ്ച് നിര്‍മ്മിത പോര്‍ വിമാനത്തിന്‍റെ സവിശേഷത. മിറാഷിനൊപ്പം സുഖോയ് വിമാനങ്ങളും ഇന്നത്തെ പ്രത്യാക്രമണത്തില്‍ പങ്കാളികളായി. പാകിസ്ഥാന് അമേരിക്ക നിര്‍മ്മിച്ച് നല്‍കിയ എഫ് 16 എഫ് 18 യുദ്ധവിമാനങ്ങളേ നന്നായി പ്രതിരോധിക്കാനാകും എന്നതാണ് മിറാഷ് 2000ന്‍റെ  പ്രത്യേകത. 

ഇന്നത്തെ ആക്രമണത്തിന് വ്യോമസേന മിറാഷിനെ തെരഞ്ഞെടുത്തതും എഫ് 16 ന്‍റെ പ്രത്യാക്രമണ സാധ്യത മുന്നില്‍ കണ്ടാണ്. ലേസര്‍ ഗൈഡഡ് ബോംബുകള്‍ വര്‍ഷിക്കുന്ന ഇന്ത്യയുടെ പക്കലുള്ള ചുരുക്കം ചില പോര്‍വിമാനങ്ങളിലൊന്നാണ് മിറാഷ് 2000. വെളിച്ചമില്ലാത്ത സ്ഥലത്ത് ശത്രുവിനെ കൃത്യമായി കണ്ടെത്തി ബോംബ് വര്‍ഷിച്ച് മിന്നല്‍വേഗത്തില്‍ മിറാഷ് തിരികെയെത്തും. ഇസ്രോയേലില്‍ നിന്നാണ് ലേസര്‍ ഗൈഡഡ് ബോംബുകള്‍ ഇന്ത്യ സ്വന്തമാക്കിയത്.

click me!