
മോസ്‌കോ: ലോകകപ്പില്‍ ഗ്രൂപ്പ് ഇയില്‍ അര്‍ജന്‍റീനയ്ക്ക് ജീവശ്വാസം നല്‍കി നൈജീരയ ഐസ് ലാന്‍ഡിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഇരട്ട ഗോള്‍ നേടിയ അഹമ്മദ് മൂസയാണ് നൈജീരയന്‍ കരുത്ത് ഐസ് ലാന്‍ഡിന്‍റെ വലയിലെത്തിച്ചത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് പിന്നാലെയാണ് നൈജീരിയയുടെ ആദ്യ സൂപ്പര്‍ ഗോള്‍ പിറന്നത്. രണ്ടാം പകുതിയുടെ നാലാം മിനിട്ടില്‍ അഹമ്മദ് മൂസ ലക്ഷ്യം കണ്ടു. 75 ാം മിനിട്ടില്‍ വീണ്ടും വലകുലുക്കിയ മൂസ നൈജീരിയയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
ഐസ് ലാന്‍ഡിന്‍റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയതെങ്കിലും നൈജീരയന്‍ താരങ്ങള്‍ പതിയെ കളം പിടിച്ചു. ആക്രമിച്ച കളിച്ച ഐസ് ലാന്‍ഡ് ആദ്യ പത്ത് മിനിട്ടിനുള്ളില്‍ രണ്ട് അവസരങ്ങളാണ് തുറന്നെടുത്തത്. നൈജീരിയന്‍ ഗോളിയുടെ മികവ് കൊണ്ടുമാത്രമാണ് രണ്ടും വലയിലാകാത്തത്. എന്നാല്‍ പിന്നീട് നൈജീരയയും ഗോള്‍ നേടാനുള്ള അവസരങ്ങള്‍ തുറന്നെടുത്തു.
അര്‍ജന്‍റീനയ്ക്കെതിരെ പുറത്തെടുത്ത പോരാട്ടമികവ് ഐസ് ലാന്‍ഡിന് നിലനിര്‍ത്താനാകാതായതോടെ നൈജീരിയ കടന്നാക്രമണം അഴിച്ചുവിട്ടു. ഇതോടെ മത്സരം ഐസ് ലാന്‍ഡിന്‍റെ കൈവിട്ടു പോയി. 49 ാം മിനിട്ടില്‍ മോസസ് കൊടുത്ത ക്രോസ് ബോക്സിൽ വച്ച് പിടിച്ചെടുത്ത മുസ ലക്ഷ്യം കാണുകയായിരുന്നു. 75 ാം മിനിട്ടില്‍ പിൻനിരയിൽ നിന്ന് ലഭിച്ച പന്ത് ഒറ്റയ്ക്ക് ഗോളാക്കി മാറ്റുകയായിരുന്നു മൂസ. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായിരുന്നു അത്.
ജയത്തോടെ നൈജീരിയ പ്രീ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. അര്‍ജന്‍റീനയ്ക്കും ഐസ് ലാന്‍ഡിനും സാധ്യത അവസാനിച്ചിട്ടില്ല. ഇരുപത്തിയാറാം തിയതി നടക്കുന്ന ഗ്രൂപ്പിലെ അവസാന റൗണ്ട് പോരാട്ടം നിര്‍ണായകമാകും. രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവുമായി ക്രൊയേഷ്യ മാത്രമാണ് രണ്ടാം റൗണ്ടിലേക്ക് ടിക്കറ്റ് നേടിയിട്ടുള്ളത്. നൈജീരിയ രണ്ടാം സ്ഥാനത്തും ഐസ് ലാന്‍ഡ് മൂന്നാം സ്ഥാനത്തും അര്‍ജന്‍റീന നാലാം സ്ഥാനത്തുമാണുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam