ഇനിയില്ലെങ്കില്‍ പിന്നെന്ന് ? അവഗണനയ്ക്കെതിരെ പ്രതിഷേധമുയര്‍ത്തി കാസര്‍കോട്ടുകാര്‍

മുജീബ് റഹ്മാന്‍ |  
Published : Jun 22, 2018, 05:26 PM ISTUpdated : Jun 29, 2018, 04:07 PM IST
ഇനിയില്ലെങ്കില്‍ പിന്നെന്ന് ? അവഗണനയ്ക്കെതിരെ പ്രതിഷേധമുയര്‍ത്തി കാസര്‍കോട്ടുകാര്‍

Synopsis

ഈ അവഗണന അനുവദിച്ച് കൊടുത്താൽ നേരത്തെ നഷ്ടപ്പെട്ട അഞ്ചു വണ്ടികൾക്കൊപ്പം ആറാമതൊന്ന് കൂടും എന്ന തിരിച്ചറിവാണ് പ്രതിഷേധം ശക്തമാവാൻ കാരണം.

കാസര്‍കോട്:  റയിൽവേ അവഗണനയ്ക്കെതിരായ ശക്തമായ സമരത്തിലാണ് കാസർകോട്ടെ സാധാരണക്കാരും ജനപ്രതിനിധികളും. നേരത്തെയുള്ള അഞ്ച് ട്രയിനുകൾക്ക് പുറമെ പുതുതായി അനുവദിച്ച അന്ത്യോദയ എക്സ്പ്രസിനും ജില്ലയിൽ സ്റ്റോപ്പ് ഇല്ലാതായതോടെയാണ് പ്രതിഷേധം കനത്തത്. സൗകര്യക്കുറവുകൾ മാത്രമല്ല ജില്ലാ ആസ്ഥാനത്തെ റയിൽവേ സ്റ്റേഷലൂടെ കടന്ന് പോകുന്ന ട്രയിനുകൾ പോലും തങ്ങൾക്ക് ഉപകാരപ്പെടുന്നില്ല എന്നാണ് പരാതി. വർഷങ്ങൾ പഴക്കമുണ്ട് ഈ ആക്ഷേപങ്ങൾക്ക്. പരാതികളും പ്രതിഷേധങ്ങളും നിരവധി കഴിഞ്ഞു. 

അവസാനഘട്ട സമരത്തിനാണ് ഇപ്പോൾ ജില്ല ഒരുങ്ങുന്നത്.  അവസാനം അനുവദിച്ച അന്ത്യോദയ ട്രയിനും ജില്ലയിൽ നിർത്തില്ലെന്നറിഞ്ഞതോടയാണ് പ്രതിഷേധം കനത്തത്. ട്രയിൻ പ്രഖ്യാപിക്കുമ്പോൾ കാസർകോടും സ്റ്റോപ്പുണ്ടായിരുന്നു. എന്നാൽ സർവീസ് തുടങ്ങിയതോടെ കാര്യങ്ങൾമാറി. ഈ ട്രയിനിന് പിറകെയാണ് ഇപ്പോൾ കാസർകോട്ടെ ജനത.  പാവങ്ങളുടെ ദീർഘദൂര വണ്ടിയായാണ് അന്ത്യോദയ എത്തിയത്. കുറഞ്ഞ ചിലവിൽ മികച്ച സൗകര്യങ്ങളോടെ യാത്ര എന്നതാണ് ആകർഷണം. ഈ അവഗണന അനുവദിച്ച് കൊടുത്താൽ നേരത്തെ നഷ്ടപ്പെട്ട അഞ്ചു വണ്ടികൾക്കൊപ്പം ആറാമതൊന്ന് കൂടും എന്ന തിരിച്ചറിവാണ് പ്രതിഷേധം ശക്തമാവാൻ കാരണം.

മംഗളൂരു നിന്നും തിരുവനന്തപുരത്തേക്കും തിരുച്ചും ആഴ്ചയിൽ നാലു ദിവസമാണ് അന്ത്യോദയ ഓടുന്നത്. രാത്രി 9.25 ന് കൊച്ചു വേളിയിൽ നിന്നും പുറപ്പെടുന്ന ട്രയിൻ രാവിലെ 9.15 ന് മംഗളൂരുവിലെത്തും. ഏഴുമണിക്കാണ് കാസർഗോടെത്തുക.  തിരിച്ച് രാത്രി എട്ടുമണിക്ക് പുറപ്പെടുന്ന ട്രയിൻ രാവിലെ 8.15 ന് കൊച്ചുവേളിയിലെത്തും. കാസർകോട് നിന്നും തലസ്ഥാന നഗരിയിലേക്കും മറ്റും യാത്ര ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന സമയം. അന്ത്യോദയയ്ക്ക് സ്റ്റോപ്പനുവദിച്ചാല്‍ മലബാറിലും മാവേലിയിലും തിരക്കും കുറയും.

കണ്ണൂരിൽ  നിന്നും സർവീസ് അവസാനിക്കുന്ന മംഗളൂരുവിലേക്ക് മൂന്ന് മണിക്കൂറാണ് അന്ത്യോദയയ്ക്ക് അനുവദിച്ച  റണ്ണിംഗ് സമയം. ഇതിലും നേരത്തെ ട്രെയിനെത്തും. പകൽ മുഴുവൻ മംഗളൂരിൽ നിർത്തിയിടുകയും ചെയ്യും. കാസർകോടക്കം നിരവധി സ്റ്റോപ്പുകളിൽ നിർത്തിയാൽ പോലും സമയത്തെ ബാധിക്കില്ല. ഇനി മറ്റ് റൂട്ടുകളിൽ ഓടുന്ന അന്ത്യോദയ ട്രയിനുകളുടെ സ്റ്റോപ്പുകളെ കുറിച്ച് കൂടി  അറിഞ്ഞാലെ അവഗണനയുടെ വ്യാപ്തി മനസിലാകൂ. കേരളത്തിൽ 614 കിലോമീറ്ററിനിടെ എട്ട് സ്റ്റോപ്പുകളാണുള്ളത്. അതേസമയം താംബരം- തിരുനെൽ വേലി അന്ത്യോദയക്ക് 690 കിലോമീറ്റിനിടെ 11 സ്റ്റോപ്പുണ്ട്. സാന്ദ്രാച്ചി ചെന്നൈ റൂട്ടിൽ 27 ഇടത്ത് ട്രയിൻ നിർത്തും.

ആദർശ് സ്റ്റേഷനാണ് കാസർഗോഡ് റയിൽവേ സ്റ്റേഷൻ. പക്ഷേ അതിനാവശ്യമായ സൗകര്യങ്ങളോ സേവനങ്ങളോ ഇവിടെ പ്രതീക്ഷിക്കരുത്. ചോരുന്ന മേൽക്കൂര, അതും പൂർണ്ണമല്ല. ക്ലോക്ക് റൂം സൗകര്യമില്ല. രണ്ട് പ്ലാറ്റ്ഫോമുകൾ മാത്രം. കടന്ന് പോകുന്ന ട്രയിനുകളിൽ അധികവും യാത്രക്കാര്‍ക്ക് ഉപകാരപ്പെടില്ല. തിരുവന്തന്തപുരത്തേക്ക് എട്ടുമണിക്കുള്ള ഏറനാട് പോയാൽ അടുത്ത ട്രയിനിന് ഏഴര മണിക്കൂർ കാത്തിരിക്കണം. വീണ്ടും മൂന്ന് മണിക്കൂർ വേണം മാവേലിയെത്താൻ. 

കണ്ണൂർ വരെ സർവീസ് നടത്തുന്ന ഇന്‍റർസിറ്റി, എക്ലിക്യൂട്ടീവ് ശതാബ്ദി ട്രെയിനുകൾ കാസർകോട്ടേക്ക് നീട്ടണമെന്ന ആവശ്യം ഇതുവരേയും പരിഗണിച്ചില്ല.  പ്രതിഷേധങ്ങൾ വകവയ്ക്കാതെ ഇനിയും അന്ത്യോദയയും മറ്റു ട്രയിനുകളും ചൂളം വിളിച്ച് പായുമ്പോൾ റെ‍‍ഡ് സിഗ്നൽ കാണിക്കാനുറച്ച് തന്നെയാണ് കാസർഗോട്ടെ ജനത. ബഹുജന സംഘടനകളും രാഷ്ട്രീയ പാർട്ടികളും എല്ലാം സമരം പ്രഖ്യാപിച്ച് കഴിഞ്ഞു. ഇനിയില്ലെങ്കിൽ പിന്നെന്നാണ് എന്നാണ് നാട്ടുകാരുടെ ചോദ്യം.


കാസർഗോ‍‍ഡ് സ്റ്റോപ്പില്ലാത്ത ട്രയിനുകൾ

കോയമ്പത്തൂർ-ബിക്കാനീർ           22476
തിരുനെൽവേലി-ദാദർ                   22630
തിരുവനന്തപുരം-നിസാമുദ്ധീൻ  22653

തിരുവനന്തപുരം-നിസാമുദ്ധീൻ   22655

രാജധാനി എക്സ്പ്രസ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; ഡി മണി എന്നയാൾ ബാലമുരുഗനെന്ന് എസ്ഐടി കണ്ടെത്തല്‍, ഇടനിലക്കാരന്‍ ശ്രീകൃഷ്ണനെയും തിരിച്ചറിഞ്ഞു
ക്രിസ്മസിനെ ആഘോഷപൂർവം വരവേറ്റ് മലയാളികൾ; സംസ്ഥാനത്തെ ദേവാലയങ്ങളിൽ പ്രത്യേക തിരുപ്പിറവി പ്രാർത്ഥനകൾ, പാതിരാകുർബാനയിൽ പങ്കെടുത്ത് ആയിരങ്ങൾ