വീട്ടിലെ പോർച്ചിൽ നിന്നാണ് ജൂലൈ 29ന് രാത്രി രണ്ട് കിലോയോളം ജാതിക്കയും അത് സൂക്ഷിച്ചിരുന്ന സിമന്റ് ചട്ടിയും മോഷ്ടിക്കപ്പെട്ടത്.
മുവാറ്റുപുഴ: ജാതിക്ക മോഷണത്തിനിടെ അബദ്ധത്തിൽ കയ്യിൽ കുടുങ്ങിയ സ്കൂട്ടറിന്റെ താക്കോൽ തിരികെ എത്തിച്ച് മോഷ്ടാവ്. മോഷ്ടാവിന്റെ വല്ലാത്തൊരു ജാതി മോഷണത്തിൽ അമ്പരന്നിരിക്കുകയാണ് വീട്ടുകാർ. ജാതിക്ക മോഷണത്തിനിടെ അബദ്ധത്തിൽ എടുത്ത് കൊണ്ട് പോയ സ്കൂട്ടറിന്റെ താക്കോൽ രണ്ട് ദിവസത്തിന് ശേഷം തിരികെ എത്തിച്ചാണ് കള്ളൻ കൗതുകം സൃഷ്ടിച്ചത്. കോളാപ്പറമ്പിൽ ജോയിയുടെ വീട്ടിലെ പോർച്ചിൽ നിന്നാണ് ജൂലൈ 29ന് രാത്രി രണ്ട് കിലോയോളം ജാതിക്കയും അത് സൂക്ഷിച്ചിരുന്ന സിമന്റ് ചട്ടിയും മോഷ്ടിക്കപ്പെട്ടത്. ചട്ടിയിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടറിന്റെ താക്കോൽ കൂടി നഷ്ടമായതോടെ വീട്ടുകാർ വലഞ്ഞു. ജൂലൈ 31ന് രാവിലെ മുറ്റത്ത് കിടന്നിരുന്ന പ്ലാസ്റ്റിക് വള്ളി മാറ്റുന്നതിനിടെയാണ് വീട്ടുകാർ ഞെട്ടിയത്. വള്ളിയുടെ അറ്റത്ത് മോഷ്ടിക്കപ്പെട്ട സ്കൂട്ടറിന്റെ താക്കോൽ സുരക്ഷിതമായി കെട്ടിവെച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.


