
പത്തനംതിട്ട: പത്തനംതിട്ടയില്‍ കാണാതായ ജസ്ന മരിയയെ കുറിച്ച് വിശ്വസനീയമായ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഐജി മനോജ് എബ്രഹാം. ബന്ധുക്കളെ കൂടി വിശ്വാസത്തിലെടുത്താണ് അന്വേഷണം നടത്തുന്നത്. സംസ്ഥാനത്തും പുറത്തുമായി അന്വേഷണ പുരോഗമിക്കുന്നു എന്നും ഐജി മനോജ് എബ്രഹാം പറഞ്ഞു.
അതേസമയം, ജസ്ന മരിയയെ മലപ്പുറത്ത് കണ്ടെന്ന വിവരത്തെ തുടര്‍ന്ന് കേസ് അന്വേഷിക്കുന്ന വെച്ചൂച്ചിറ പോലീസ് ഇന്ന് മലപ്പുറത്തെത്തും. മലപ്പുറം നഗരമധ്യത്തിലെ കോട്ടക്കുന്ന് പാര്‍ക്കില്‍ ജസ്നയെ കണ്ടെന്നാണ് പാര്‍ക്കിലെ ജീവനക്കാര്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം മൂന്നാം തീയതി ജെസ്നയെന്ന് സംശയിക്കുന്ന പെണ്‍കുട്ടി കോട്ടക്കുന്നിലെത്തിയതായാണ് പോലീസിന് കിട്ടിയിരിക്കുന്ന വിവരം. പാര്‍ക്കിനുള്ളില്‍ പെണ്‍കുട്ടി കരയുന്നത് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാജീവനക്കാരന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ പെണ്‍കുട്ടിക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയും മൂന്ന് ആണ്‍കുട്ടികളും ഉണ്ടായിരുന്നു. ഈ പെണ്‍കുട്ടി ജസ്നയാണോ എന്നാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്.
കോട്ടക്കുന്ന് പാര്‍ക്കിലെ സിസിടിവി ക്യാമറകളില്‍ രണ്ടാഴ്ച്ച വരെയുള്ള ദൃശ്യങ്ങള്‍ മാത്രമേ ശേഖരിക്കൂ എന്നത് പോലീസിന് തിരിച്ചടിയാണ്. ഇന്ന് മലപ്പുറത്ത് എത്തുന്ന വെച്ചൂച്ചിറ പോലീസ് ജസ്നയുടെ തിരോധനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മലപ്പുറം പോലീസുമായി പങ്കുവയ്ക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam