
ജിദ്ദ: പൊതുമാപ്പ് അവസാനിച്ച സാഹചര്യത്തില്‍ സൗദിയില്‍ നിയമലംഘകരായ വിദേശികള്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്ന് മുന്നറിയിപ്പ്. നിയമലംഘകരായ വിദേശികള്‍ക്ക് ശിക്ഷ കൂടാതെ നാട്ടിലേക്ക് മടങ്ങാനായി സൗദിയില്‍ പ്രഖ്യാപിച്ച നാല് മാസത്തെ പൊതുമാപ്പ് കാലാവധി കഴിഞ്ഞയാഴ്ചയാണ് അവസാനിച്ചത്.
ഏഴു ലക്ഷത്തി മുപ്പതിനായിരത്തോളം നിയമലംഘകര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഇനിയും രാജ്യത്ത് അവശേഷിക്കുന്ന നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം മുന്നറിയിപ്പ് നല്‍കി. നിയമലംഘകരെ കണ്ടെത്താന്‍ ശക്തമായ പരിശോധനയാണ് നടക്കുന്നത്. താമസരേഖ ഇല്ലാത്തവര്‍, വിസാകാലാവധി അവസാനിച്ചവര്‍, മറ്റു സ്‌പോണ്‍സര്‍മാര്‍ക്ക് കീഴില്‍ ജോലി ചെയ്യുന്നവര്‍, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചവര്‍ തുടങ്ങിയവരെല്ലാം നിയമലംഘകരുടെ പരിധിയില്‍ പെടും.
ആറു മാസം വരെ തടവും, അമ്പതിനായിരം റിയാല്‍ വരെ പിഴയും, നാടു കടത്തലുമാണ് ഇവര്‍ക്ക് ലഭിക്കുന്ന ശിക്ഷ. കൂടാതെ വീണ്ടും സൗദിയില്‍ വരുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യും. പൊതുമാപ്പ് പ്രയോജനപ്പെടുത്തി മടങ്ങിയ പതിനായിരക്കണക്കിന് വിദേശികള്‍ ഇതിനകം നിയമവിധേയമായി സൗദിയില്‍ തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ട്. മുപ്പത്തി ഒരായിരം ഇന്ത്യക്കാരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. ഇതില്‍ കൂടുതലും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്.
സൗദിയില്‍ ഇന്ത്യക്കാരായ നിയമലംഘകരുടെ എണ്ണം താരതമ്യേന കുറവാണെന്ന് ഈ കണക്ക് സൂചിപ്പിക്കുന്നു. എന്നാല്‍ ഇനിയും പൊതുമാപ്പ് പ്രയോജനപ്പെടുത്താത്ത ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിയമലംഘകര്‍ രാജ്യത്ത് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam