
കുവൈത്ത്: ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഗാര്‍ഹിക തൊഴിലാളി കരാറിന്റെ കരടിന് അംഗീകാരം. എന്നാല്‍ തൊഴിലാളികളുടെ കുറഞ്ഞ വേതനത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇന്ത്യ, കുവൈത്ത് സംയുക്ത ഗ്രൂപ്പിന്റെ ആറാമത് യോഗത്തിലാണ് കരട് കരാറിന് രൂപംനല്‍കിയത്.
കുവൈത്തിലേക്ക് മുടങ്ങിക്കിടക്കുന്ന ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്‌മെന്റ് പുനഃസ്ഥാപിക്കുന്നതില്‍ നിര്‍ണായക ചുവടുവെപ്പാണ് നിര്‍ദിഷ്ട കരാര്‍. ഇരു രാജ്യങ്ങളും കരടില്‍ ധാരണയിലെത്തിയ സാഹചര്യത്തില്‍ അധികം വൈകാതെ തന്നെ കരാറില്‍ ഒപ്പു വച്ചേക്കും. മുപ്പത് വയസില്‍ താഴെയുള്ളവരെ ഗാര്‍ഹിക തൊഴിലാളികളായി അയക്കില്ലെന്ന നിലപാട് ഇന്ത്യ തുടരും.
അതേസമയം ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള മിനിമം വേതനം സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിട്ടില്ലെന്നും സൂചനയുണ്ട്. നൂറ് കുവൈത്തി ദിനാറില്‍ കുറഞ്ഞ ശമ്പളം അംഗീകരിക്കാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. കുവൈത്തില്‍ 6,77,000 ഗാര്‍ഹിക തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്.
ഇതില്‍ മൂന്ന് ലക്ഷത്തോളം പേര്‍ ഇന്ത്യക്കാരാണ്. ഫിലിപ്പീന്‍സ്, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളെത്തുന്നുണ്ട്. കുവൈത്തിലേക്ക് ഇനി മുതല്‍ ഗാര്‍ഹിക തൊഴിലാളികളെ അയക്കേണ്ടതില്ലെന്ന ഫിലിപ്പീന്‍സ് തീരുമാനം ഇന്ത്യയില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.
അതേസമയം വിവിധ മേഖലകളില്‍ നടപ്പാക്കിയ കരാറുകളില്‍ ഇരുരാജ്യങ്ങളും സംതൃപ്തി രേഖപ്പെടുത്തി. എന്‍ജിനീയര്‍മാരുടെ ഇഖാമ പുതുക്കാന്‍ ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ മൂലമുള്ള പ്രശ്‌നങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി നേരിട്ട് നഴ്‌സിങ് റിക്രൂട്ട്‌മെന്റിനുള്ള സാധ്യത, തൊഴില്‍ കരാര്‍ നവീകരണം, വൈദഗ്ധ്യം കൈമാറല്‍, വിവിധ തലങ്ങളില്‍ ബോധവത്കരണം തുടങ്ങിയ വിഷയങ്ങളും ഇന്ത്യകുവൈത്ത് സംയുക്ത ഗ്രൂപ്പിന്റെ ആറാമത് യോഗത്തില്‍ ചര്‍ച്ചയായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam