
ദില്ലി: ഓപ്പറേഷൻ സിന്ദൂർ തുടരുന്നുവെന്ന് കരസേന. പഹൽഗാം വാർഷിക ദിനത്തില്‍ ഓപ്പറേഷൻ സിന്ദൂർ ഓർമ്മപ്പെടുത്തി ഇന്ത്യൻ കരസേന സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു "നീതി നടപ്പാക്കപ്പെടും. എപ്പോഴും" എന്നും പോസ്റ്റില്‍ പറയുന്നു.ഓപ്പറേഷൻ മഹാദേവ് ദൗത്യത്തിന്റെ വിവരങ്ങളും പങ്കുവച്ചു.ഇന്ത്യയ്‌ക്കെതിരായ പ്രവർത്തനങ്ങൾക്ക് പ്രതിരോധം ഉറപ്പാണെന്നും പോസ്റ്റില്‍ പറയുന്നു
രാജ്യത്തിനുള്ളിൽ അശാന്തി പടർത്താനുള്ള ശ്രമങ്ങളെ ഇരുമ്പുകരങ്ങൾ കൊണ്ട് പ്രഹരിക്കും. ഇങ്ങോട്ട് ആക്രമിച്ചാൽ ആക്രമിക്കാൻ എത്തുന്നവരുടെ അടിവേര് തകർക്കും. പഹൽഗാമിലെ ഭീകരാക്രമണത്തിന് രാജ്യം നൽകിയ മറുപടിയെ ഇങ്ങനെ ചുരുക്കാം. ശാന്തമായ ബൈസരൺ താഴ്വരയിൽ മതം തെരഞ്ഞ് ആക്രമണം നടത്തിയ മൂന്ന് ഭീകരരെ ഏറെ പ്രതിസന്ധി നിറഞ്ഞ ദൌത്യത്തിലൂടെയാണ് നമ്മുടെ പ്രതിരോധസേനകൾ വകവരുത്തിയത്.ഭീകരരതയ്ക്ക് മുകളിൽ താണ്ഡവമാടിയ ആ സൈനിക നടപടിക്ക് ഓപ്പറേഷൻ മഹാദേവ എന്ന പേരു നൽകി. മെയ് 7 ന് പാക്കിസ്ഥാൻ പ്രതീക്ഷിക്കാതെയിരുന്നപ്പോഴാണ് ഓപ്പേറഷൻ സിന്ദൂറിലൂടെ പാക് മണ്ണിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തത്. പാക് വ്യോമസേനയുടെ കേന്ദ്രങ്ങളും മുസാഫറാബാദ്, കോട്‌ലി, ബഹവൽപൂർ, മുദ്രിക തുടങ്ങിയ ഇടങ്ങളിലെ ഭീകരകേന്ദ്രങ്ങളും ഇന്ത്യൻ പ്രതികാരത്തിന്റെ ശക്തി അറിഞ്ഞു. ബ്രഹ്മോസ് മിസൈൽ പാക് ആകാശം കീറി മുറിച്ച് പാക്കിസ്ഥാന്റെ മണ്ണിൽ പതിച്ചു. ക ഭീകരതയ്ക്ക് പരിശീനം നല്കിയ കേന്ദ്രങ്ങളെ മാത്രം ലക്ഷ്യം വെച്ച് പിഴയ്ക്കാതെയുള്ള PRECISION ATTACK. തിരികെ ഇന്ത്യൻ മണ്ണിലേക്ക് പാക്കിസ്ഥാൻ അയച്ച ഫത്തേ അടക്കം മിസൈലുകളും ഡ്രോണുകളും ആകാശത്ത് വച്ചു തന്നെ നമ്മുടെ പ്രതിരോധസംവിധാനങ്ങൾ തകർത്തു വീഴ്ത്തി.
അതിർത്തികടക്കാൻ ശ്രമിച്ച പാക് പോർവിമാനങ്ങളെ നമ്മുടെ അഭിമാനമായ വ്യോമസേന തുരത്തിയോടിച്ചു.ജനവാസ മേഖലകളിൽ സാധാരണക്കാരെ ലക്ഷ്യം വച്ച് വെടിയുതിർത്തും റോക്കറ്റ് തൊടുത്തുമാണ് പാക്കിസ്ഥാൻ പ്രകോപനം നടത്തിയത്. ഇങ്ങോട്ട് അഞ്ച് എങ്കിൽ അങ്ങോട്ട് പത്തു എന്ന് കണക്കിന് ഷെല്ലുകൾ പായിച്ച് ഇന്ത്യ തിരിച്ചടിച്ചു. ഒടുവിൽ ഇസ്സാമാബാദും റാവൽപ്പിണ്ടിയും വരെ പാക് ഭൂപടത്തിൽ ഓർമ്മയാകും എന്നത് തിരിച്ചറിഞ്ഞാണ് പാക്കിസ്ഥാൻ ഭരണാധികാരികൾ വെടിനിർത്തലിന് അമേരിക്കയുടെ കാലുപിടിച്ചത്. അന്ന് ട്രംപിന് നൊബേൽ സമ്മാനം ശുപാർശ ചെയ്താണ് പാകിസ്ഥാൻ സേന മേധാവി അസിം മുനീർ ഇപ്പോൾ കാണുന്ന അടുപ്പം സ്ഥാപിച്ചത്. ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ നിർണ്ണായക ഏടായിരുന്നു ഓപ്പറേഷൻ സിന്ദൂർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam