
ജക്കാര്‍ത്ത: ഇന്തോനേഷ്യയെ തകർത്തെറിഞ്ഞ സുനാമിയിൽ മരണസംഖ്യ ആയിരം കടന്നേക്കുമെന്ന് അധികൃതർ. രണ്ട് ദിവസത്തിനിടെ 150 ഓളം തുടർചലനങ്ങളുണ്ടായത് ഭീതി പരത്തുകയാണ്. തകർന്ന കെട്ടിടങ്ങളുടെ അടിയിൽ ഇപ്പോഴും നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. സുനാമിത്തിരകൾ ആദ്യം ആഞ്ഞടിച്ച പാലു നഗരവാസികളാണ് മരിച്ചവരിൽ ഭൂരിഭാഗവും. 16 ലക്ഷത്തോളം പേർ ഭവനരഹിതരായി. മരണസംഖ്യ ഇനിയും ഉയരാമെന്ന് ദേശീയ ദുരന്ത നിവാരണ ഏജൻസി വ്യക്തമാക്കുന്നു.
20 അടി ഉയരത്തിലാണ് സുനാമിത്തിരകൾ ആഞ്ഞടിച്ചത്. സുനാമിയ്ക്ക് കാരണമായ, റിക്ടർ സ്കെയിലിൽ 7.4 രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിന് ശേഷം 150 ഓളം തുടർചലനങ്ങളുണ്ടായത് ഭീതി പരത്തുകയാണ്. സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അരമണിക്കൂറിനകം ജാഗ്രതാനിർദേശം പിൻവലിച്ച അധികൃതരുടെ തീരുമാനം ദുരന്തത്തിന്‍റെ ആക്കം കൂട്ടി.
റോഡുകളും പാലങ്ങളും തകർന്നതും, ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയാണ്. ഭക്ഷണസാധനങ്ങൾ കിട്ടാനില്ല. കുടിയ്ക്കാൻ വെള്ളമില്ല. ആശുപത്രികളിലും വെള്ളം കയറിയതിനാൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത് ടെന്‍റുകളിലാണ്. പാലു നഗരത്തിലെ റോ റോ എന്ന ബഹുനിലക്കെട്ടിടത്തിനടിയിൽ നിന്ന് ഇപ്പോഴും രക്ഷിയ്ക്കാനാവശ്യപ്പെട്ട് കരച്ചിൽ കേൾക്കാമെന്ന് തീരവാസികൾ പറയുന്നു.
ദുരന്ത ബാധിതപ്രദേശങ്ങളിൽ ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോകോ വിദോദോ സന്ദർശനം നടത്തി. ഇവിടേയ്ക്ക് അവശ്യസേവനങ്ങൾ ഉടൻ എത്തിയ്ക്കുമെന്ന് പ്രസിഡന്‍റ് അറിയിച്ചു. എങ്കിലും വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമെത്തിയ വമ്പൻ സുനാമിയിൽ തകർന്ന ഇന്തോനേഷ്യ സാധാരണ ജീവിതത്തിലേയ്ക്കെത്താൻ ദിവസങ്ങളെടുക്കുമെന്നുറപ്പാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam