ഐ എസ് റിക്രൂട്ട്മെന്റ്: മെറിന്‍ ജോലി ചെയ്തിരുന്ന കൊച്ചിയിലെ സ്വകാര്യ സ്കൂളിനെതിരെ അന്വേഷണം

By Web DeskFirst Published Jul 29, 2016, 6:10 AM IST
Highlights

കൊച്ചി: ഐ എസ് റിക്രൂട്ട്മെന്റ് കേസില്‍ കൊച്ചിയിലെ സ്വകാര്യ സ്കൂള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. മതംമാറി നാടുവിട്ട  മെറിന്‍ ഇവിടെ ജോലി ചെയ്തിരുന്നതായി വ്യക്തമായിരുന്നു. സ്കൂളിന്റെ അക്കൗണ്ടിലേക്ക് ശ്രീനഗറില്‍ നിന്നടക്കം പണം വന്നതാണ് അന്വേഷിക്കുന്നത്. മതം മാറ്റം നടത്തി മുംബൈയില്‍ നിന്നെത്തിയ മെറിന്‍ കൊച്ചി ചക്കരപ്പറമ്പിലെ സ്കൂളിലാണ് ജോലി ചെയ്തിരുന്നത്.

ഈ സ്കൂളിന്റെ അക്കൗണ്ടിലേക്ക് കഴിഞ്ഞവ‍ര്‍ഷം സംശയാസ്‌പദമായ സാഹചര്യത്തില്‍ പണം വന്നതാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്. ശ്രീനഗറിലെ ഒരു ബാങ്ക് അക്കൊണ്ടില്‍നിന്ന് രണ്ടു ലക്ഷം രൂപയും ഹൈദരാബാദിലെ അക്കൊണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപയുമാണ്എത്തിയത്. ഈ പണം ആരയച്ചു, ആര്‍ക്കുവേണ്ടി അയച്ചു എന്തിന് അയച്ചു എന്ന് കണ്ടത്താനാണ് ശ്രമം. സ്കൂള്‍ അധികൃതരെ ചോദ്യം ചെയ്തെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ല.

മതം മാറ്റവുമായി ബന്ധപ്പെട്ടോ ഐ എസില്‍ ചേരുന്നതിനായി വിദേശത്തേക്ക് രക്ഷപെടുന്നതിന് സമാഹരിച്ച പണമാണോയെന്നാണ് അന്വേഷിക്കുന്നത്. കേന്ദ്ര ഏജന്‍സികളും ഇക്കാര്യത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അറസ്റ്റിലായ അര്‍ഷദ് ഖുറേഷി  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകളെ വിദേശത്തേക്ക് കടത്തിയതായി ബോധ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ നിന്ന് നാടുവിട്ടവര്‍ അഫ്ഗാന്‍ അതിര്‍ത്തിയില്‍ എത്തിയതായാണ് ഇതുവരെയുളള സൂചന.

 

click me!