
ബംഗലുരു: മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന 'ഗഗൻയാൻ' പദ്ധതി 2021-ൽ യാഥാർത്ഥ്യമാകുമെന്ന് ഐഎസ്ആർഒ. ചാന്ദ്രയാൻ രണ്ട് പര്യവേക്ഷണവാഹനം ഏപ്രിലിൽ വിക്ഷേപിക്കുമെന്നും ഐഎസ്ആർഒ ബംഗലുരുവിൽ അറിയിച്ചു.
ഇന്ത്യയുടെ ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളിലൊന്നായ ഐഎസ്ആർഒ ബഹിരാകാശരംഗത്ത് വീണ്ടും അത്ഭുതങ്ങൾ സൃഷ്ടിക്കാനൊരുങ്ങുകയാണ് ഈ പദ്ധതിയിലൂടെ. 'ഗഗൻയാൻ' യാഥാർത്ഥ്യമാകുന്നതോടെ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. നിലവിൽ ചൈനയും റഷ്യയും അമേരിക്കയും മാത്രമാണ് മനുഷ്യനെ ബഹിരാകാശത്തെത്തിച്ചിട്ടുള്ളത്.
വനിതകളടങ്ങുന്ന മൂന്നംഗ സംഘത്തെ ബഹിരാകാശത്തെത്തിക്കുകയാണ് ലക്ഷ്യമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കി . ഇതിന് മുന്നോടിയായി 2020 ഡിസംബറിലും 2021 ജൂലൈയിലും രണ്ട് ആളില്ലാ ദൗത്യങ്ങൾ ബഹിരാകാശത്തേക്കയക്കും. മലയാളിയായ ഡോ. ഉണ്ണികൃഷ്ണനാണ് ഗഗൻയാനിന്‍റെ ചുമതല. ബഹിരാകാശ യാത്രികർക്കുള്ള ആദ്യഘട്ട പരിശീലനം ഇന്ത്യയിലും അന്തിമഘട്ട പരിശീലനം റഷ്യയിലുമായിരിക്കും പൂർത്തിയാക്കുക. കഴിഞ്ഞ ഡിസംബറിലാണ് കേന്ദ്ര സർക്കാർ ഗഗൻയാന് അനുമതി നൽകിയത്. പദ്ധതിക്കായി പതിനായിരം കോടി രൂപ കേന്ദ്രം അനുവദിച്ചു കഴിഞ്ഞു. 30,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.
മറ്റു പദ്ധതികൾ മൂലം പല തവണ മാറ്റി വയ്ക്കപ്പെട്ട ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ രണ്ടിന്‍റെ വിക്ഷേപണം ഏപ്രിൽ അവസാനത്തോടെ നടത്താനുള്ള ശ്രമത്തിലാണ് ISRO. ബഹിരാകാശ രംഗത്തെ എലൈറ്റ് ക്ലബ്ലിൽ ഇന്ത്യയുടെ സ്ഥാനം ഊട്ടിയുറപ്പിക്കുന്ന രണ്ട് ദൗത്യങ്ങളെയും ഏറെ പ്രതീക്ഷയോടെയാണ് രാജ്യം കാത്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam