
ടോക്കിയോ: മൂന്നാം ദിനവും തുടരുന്ന തെക്കന്‍ ജപ്പാനിലെ പ്രളയത്തില്‍ ഇതുവരെ 76 പേര്‍ മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍. 28 മരണം കൂടിയുള്ളതായി അനൗദ്യോഗിക കണക്കുകളും സൂചിപ്പിക്കുന്നു. കനത്ത മഴയും വെള്ളപ്പൊക്ക സാധ്യതയും കണക്കിലെടുത്ത് രണ്ട് ദ്വീപുകള്‍ക്ക് കൂടി ഇന്ന് ജാഗ്രതാനിര്‍ദേശം നല്‍കി. ഇതിനിടെ വാര്‍ത്താ വിനിമയ സാധ്യതകള്‍ ഭാഗികമായും പൂര്‍ണ്ണമായും നിലച്ച ദുരന്തമുഖങ്ങളില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്തെത്തി.
സര്‍ക്കാര്‍ കണക്കുകളനുസരിച്ച് ദുരന്തത്തില്‍ നൂറിലധികം പേരെ കാണാതായിട്ടുണ്ട്. നൂറോളം പേര്‍ ചികിത്സയിലാണ്. രക്ഷാപ്രവര്‍ത്തനത്തിനായി നാല്‍പതോളം ഹെലികോപ്ടറുകള്‍ വിവിധ പ്രദേശങ്ങളില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ ശ്രമകരമായ ദൗത്യമായിരിക്കും ഇവിടങ്ങളിലെ രക്ഷാപ്രവര്‍ത്തനമെന്നാണ് പ്രധാനമന്ത്രി അറിയിക്കുന്നത്.
പലയിടങ്ങളിലും മണ്ണിടിഞ്ഞ് വലിയ അപകടങ്ങള്‍ വന്നേക്കാമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ദുരന്തത്തില്‍ ആയിരക്കണക്കിന് ജനങ്ങളാണ് വീടും സ്ഥലവും നഷ്ടപ്പെട്ട് തെരുവിലായിരിക്കുന്നത്.
അപ്രതീക്ഷിതമായി പുഴകളും ജലാശയങ്ങളും നിറഞ്ഞുകവിഞ്ഞതോടെ പാര്‍ക്കിംഗ് ഏരിയകളും ആളുകള്‍ തിങ്ങിത്താമസിക്കുന്നയിടങ്ങളും വെള്ളത്തിനടിയിലായി. കോടികളുടെ നാശനഷ്ടമാണ് ഇവിടെ വിലയിരുത്തിയിരിക്കുന്നത്.
പതിനായിരക്കണക്കിന് പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ഇപ്പോഴും പല പ്രദേശങ്ങളില്‍ നിന്ന് കാണാതായവരുടെ വിവിരങ്ങള്‍ ശേഖരിക്കുകയാണ്. കൃത്യമായ കണക്കുകള്‍ ഇനിയും പുറത്തുവന്നിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam