മഷറാനോ; പാടിപ്പുകഴ്ത്താത്ത ഹീറോ

Web Desk |  
Published : Jun 01, 2018, 09:09 PM ISTUpdated : Jun 29, 2018, 04:08 PM IST
മഷറാനോ; പാടിപ്പുകഴ്ത്താത്ത ഹീറോ

Synopsis

കഴിഞ്ഞ ലോകകപ്പില്‍ ഓറഞ്ച് പടയുടെ സ്വപ്നങ്ങളും ആര്യന്‍ റോബന്‍ എന്ന അതികായന്റെ കഠിനാധ്വാനത്തെയും ഒരൊറ്റ ടാക്കിള്‍കൊണ്ട് നിഷ്പ്രഭമാക്കിയ അര്‍ജന്റീനയുടെ ഹാവിയര്‍ മഷരാനോയെക്കുറിച്ച് ഷബീബ് ഷബി എഴുതുന്നു.

ചാവേറുകളെ പോലെ ചില കളിക്കാരുണ്ട് ഫുട്‌ബോളില്‍. വീണും, കിടന്നും, മറിഞ്ഞും എതിരാളികളെ തടഞ്ഞ് നിര്‍ത്തുവര്‍. ജീവന്‍ പണയം വെച്ചും സ്വന്തം കോട്ട കാക്കുന്നവര്‍. സ്വന്തംമനക്കരുത്ത് കൊണ്ട് ഒരു ടീമിനെ മുഴുവന്‍ ഉത്തേജിപ്പിച്ച് നിര്‍ത്തുന്നവര്‍. ഒരൊറ്റ ടാക്ലിങ് കൊണ്ട് ഒരു കളിയെ മുഴുവന്‍ സ്വാധീനിക്കുന്നവന്‍. ഒരു കാലഘട്ടത്തില്‍ സ്വന്തം ടീമിന്റെ നെടും  തൂണായി നില്‍ക്കുന്നവര്‍. പിന്നീട് പതിയെ വിസ്മൃതിയിലേക്ക് ആഴ്ന്ന് പേകുന്നവര്‍. നെസ്റ്റയും മക്കലെലയും  പ്യൂയോളുമെല്ലാം ഇത്തരത്തിലുള്ള കളിക്കാരാണ്. റഷ്യന്‍ ലോകകപ്പിന് ശേഷം ജാവിയര്‍ മഷറാനോയുടെ പേര് ഈ കൂട്ടത്തിലേക്ക് നിസംശയം ചേര്‍ത്ത് വെക്കാം.ഷബീബ് ഷബി എഴുതുന്നു.ഷബീബ് ഷബി എഴുതുന്നു.

ഗോളുകളും അസിസ്റ്റുകളും ഒരു ഫുട്‌ബോളറുടെ അളവുകോലായ ആധുനിക ഫുട്‌ബോളില്‍ കണ്ണഞ്ചിപ്പിക്കുന്ന എത്രയോ സ്ലൈഡിങ് ടാക്ലിങ്ങുകള്‍ കൊണ്ട് വിസ്മയിപ്പിച്ച ഒരു താരമാണ് അര്‍ജന്റീനയുടെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ മഷറാനോ. ഗോളിലേക്കുള്ള എത്രയോ സുന്ദര നീക്കങ്ങള്‍ അതിനെക്കാള്‍ മനോഹാരിതയോടെ അയാള്‍ തട്ടിയകറ്റിയിരിന്നു.  എല്ലാം തകര്‍ന്നു കഴിഞ്ഞു ഇനി ഒരു അവസരമില്ല എന്ന് തോന്നുന്നിടത്ത് അയാള്‍ പ്രത്യക്ഷപ്പെടും. എന്നിട്ട് എല്ലാം തികഞ്ഞ ഒരു അഭ്യാസിയെ പോലെ തികഞ്ഞ മെയ് വഴക്കത്തോടെ സ്വന്തം കോട്ട സംരക്ഷിച്ച് നിര്‍ത്തും.

2014 ലോകകപ്പ് സെമിഫൈനലില്‍ ഓറഞ്ച് പടയുടെ സ്വപ്നങ്ങളും ആര്യന്‍ റോബന്‍ എന്ന അതികായന്റെ കഠിനാധ്വാനത്തെയും ഒരൊറ്റ ടാക്കിള്‍കൊണ്ട് നിഷ്പ്രഭമാക്കിയ മഷരാനോയേ അത്ര പെട്ടന്ന് ഒന്നും ഫുട്‌ബോള്‍ ലോകം മറക്കാന്‍ ഇടയില്ല.

അതാണ്, എതിരാളികള്‍ അടിക്കാതെ പോയ ഗോളുകളുടെ കണക്കെടുക്കണം മഷറാനോ എന്ന പോരാളിയുടെ മഹത്വമറിയാന്‍. ഒരു ടീമിന്റെ പ്രതിരോധ നിരക്ക് മഷരാനോ നല്‍കുന്ന വിശ്വാസ്യത  ചില്ലറയല്ല. 2006 ലോകകപ്പില്‍ റിക്വല്‍മെയും 2007 സീസണില്‍ സ്റ്റീഫന്‍  ജറാഡുമെല്ലാം അത് അനുഭവിച്ച് പോന്നവരാണ്. പിന്നില്‍ മഷരാനോ നല്‍കിയ ഉറപ്പിലും കൂടിയായിരുന്നു അവര്‍ എതിര്‍ പാളയത്തിലേക്ക് പടനയിച്ചിരുന്നത്. എല്ലാം മാറ്റി നിര്‍ത്താം പിന്‍നിരയില്‍ മഷറാനോയുടെ മുഖം കാണുമ്പോള്‍ കളി കണ്ടിരിക്കുന്നവര്‍ക്ക് ഉണ്ടായിരുന്ന വിശ്വാസ്യത എത്രയാണ്. ആ വിശ്വാസം ഇനി വരുന്ന ഒരു അര്‍ജന്റീനന്‍ കളിക്കാരനും നല്‍കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ഒരു പക്ഷെ ലിവര്‍പുളിലായിരുന്നു മഷറാനോയുടെ കരിയര്‍ പുരോഗമിച്ചിരുന്നെങ്കില്‍ ലോകത്തിലെ എണ്ണം പറഞ്ഞ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മ്മാരില്‍ തന്റെ പേരു എഴുതിച്ചേര്‍ത്തേനേ.  പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ഹോല്‍ഡിങ്ങ് മിഡ്ഫീല്‍ഡര്‍ ആയ മകലേലയ്ക്ക് ഒപ്പം അയാളുടെ പെരും വാഴ്ത്തപ്പെട്ടേനേ. പക്ഷെ 2010ല്‍ മാഷെ ബാര്‍സയിലെക്ക് ചെക്കേറി. അത്ര സുഖകരം ഒന്നും ആയിരുന്നില്ല ബാര്‍സയില്‍ അയാളുടെ തുടക്കം. അവിടെ അയാള്‍ നിരന്തരം ബെഞ്ച് ചെയ്യപ്പെട്ടു. അതും തന്നെക്കാളും മത്സര പരിജയം കുറഞ്ഞ ബുസ്‌ക്കറ്റ്‌സിന് മുന്നില്‍. സത്യത്തില്‍ അത് ബുസിയെക്കാളും പ്രതിഭ കുറഞ്ഞിട്ട് ഒന്നും ആയിരുന്നില്ല. ബാര്‍സയുടെ കളി ശൈലിക്ക് ഏറ്റവും അനുയോജ്യം ബുസ്‌ക്കറ്റ്‌സ് ആയത് കൊണ്ട് മാത്രമാണ്. എന്നാല്‍ ആ പ്രതിഭയെ അതികകാലം ബെഞ്ചിലിരുത്താന്‍ ഗാര്‍ഡിയോളക്ക് കഴിയുമായിരുന്നില്ല. ഒരു സെന്റര്‍ ഡിഫന്‍ഡറായി തന്റെതായ ഒരു ഇടം അയാള്‍ ബാര്‍സയിലും വെട്ടിപ്പിടിച്ചു. പിന്നെ കറ്റാലന് പടയ്ക്ക് വേണ്ടി 20 കിരീടങ്ങള്‍ ക്ലബിന്റെ ചരിത്രത്തിലും തന്റേതായ ഒരിടം ആയാള്‍ നേടി എടുക്കുകയായിരുന്നു.

 

ഫുട്‌ബോളിന്റെ ഇരുതല മുച്ചയുള്ള വാളാണ് സ്ലൈഡിങ് ടാക്ലിങ്. ചെറുതായി ഒന്ന് പിഴച്ചാല്‍ സ്വന്തം കൈ പൊള്ളും. മഞ്ഞയോ ചുവപ്പോ ഉറപ്പാണ്.  എന്നിട്ടും സ്ലൈഡിങ്ങ് ട്രാക്ലിളുകളില്‍ നിരന്തരം അത്ഭുതകരമായ കൃത്യതയാണ് മഷറാനോ പുലര്‍ത്തുന്നത്.

എങ്ങനെയാണ് ഫൗളുകളില്ലാതെ കൃത്യമായി അയാളുടെ കാലുകള്‍ പന്തിനെ തേടി പോകുന്നത്. ഓടിപ്പിടിക്കാന്‍ കഴിയാത്ത പന്തുകളെ ചാടി പിടിക്കുന്ന മഷറാനോ ഒരു വിസ്മയ കാഴ്ച്ചയാണ്. അതേ അയാള്‍ക്ക് മാത്രം കഴിയുന്ന മാന്ത്രികത. മറ്റു കളിക്കാരില്‍ നിന്നും അയാളെ വേറിട്ട് നിര്‍ത്തുന്നതും അതുതന്നെയാണ്. മുന്‍പ് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു.' if slid tackling was an art. Mascharano would be pecaso of it. ഇതില്‍ കൂടുതല്‍ ഒന്നും അയാളുടെ ടാക്ലിങ്ങുകളെ വിശേഷിപ്പിക്കാനില്ല.

ഒരു ഫുട്‌ബോളര്‍ എന്ന നിലയില്‍ അസാധാരണമായ ഡ്രിബ്ലിങ്ങ് എബിലിറ്റിയോ അവിശ്വസനീയ ഗോളുകളൊ ഒന്നും മഷറാനോയുടെ കളിയില്‍ കാണാന്‍ കഴിയില്ല. മനക്കരുത്താണ് ജാവിയര്‍ മഷറാനോയുടെ ഏറ്റവും വലിയ പ്രത്യേകത.

എത്ര കഠിന സാഹചര്യമായാലും അയാള്‍ പോരാട്ട വീര്യത്തെ കൈവിടുന്നില്ല.  മുന്നിലുള്ളത് എത്ര പ്രഗല്‍ഭനായാലും അയാളെ നെഞ്ചും വിരിച്ച് നേരിടുന്നു. വണ്‍ ടു വണ്‍ സിറ്റുവേഷനില്‍ അയാളെ മറികടക്കുക എന്നത് എത്ര മികച്ച കളിക്കാരനായാലും കഠിനമായ കാര്യമാണ്.

ക്യാപ്റ്റന്‍ ആം ബാന്‍ഡ് ഇല്ലാത്ത നായകന്‍ എന്നൊക്കെ അദ്ദേഹത്തേ ഒരു അലങ്കാരത്തിന് വിളിക്കുന്നതല്ല. ടീം പിന്നിട്ട് നില്‍ക്കുമ്പോള്‍ സഹ കളിക്കാരെ മുഴുവന്‍ ഉത്തേജിപ്പിച്ച് നിര്‍ത്തുന്നതും മാഷെ തന്നെ. മികച്ച പാസിങ്ങ് എബിലിറ്റി കൂടി ഉള്ള കളിക്കാരനാണ് ജാവിയര്‍ മഷറാനോ.  എതിര്‍ പ്രതിരോധത്തെ കീറി മുറിക്കുന്ന ക്രിത്യതയുള്ള ലോങ്ങ് റേഞ്ച് പാസുകള്‍ കളിക്കിടെ എപ്പൊ വേണെമെങ്കിലും ആ കാലുകളില്‍ നിന്നും ഉല്‍ഭവിക്കാം. കരിയറിന്റെ രണ്ടാം പകുതിയില്‍ കൂടുതലും ഒരു സെന്റര്‍ ഡിഫന്‍ഡര്‍ ആയിട്ടാണ് കളിച്ച് തീര്‍ത്തത് എങ്കിലും  അദ്ദേഹം ഒരു ടിപിക്കല്‍ ഡിഫേന്‍സിവ് മിഡ്ഫീല്‍ഡര്‍ തന്നെയാണ്.

അത് ഏറ്റവും കൂടുതല്‍ പ്രയോജനകരമായത് അര്‍ജന്റീനക്ക് തന്നെ. കരിയറിലുടനീളം അര്‍ജന്റീനക്ക് വേണ്ടി അയാള്‍ കഠിനാധ്വാനം ചെയ്തു. ഒരു കാലത്ത് അര്‍ജന്റീനന്‍ പ്രതിരോധ നിരയില്‍ വിശ്വസിക്കുന്ന ഒരു മുഖം അയാളുടെത് മാത്രമായിരുന്നു. 2003 ല്‍ അദ്ദേഹത്തിന്റെ കരിയറിന്റെ ആരംഭത്തില്‍ ഉണ്ടായിരുന്ന ഒരു കളിക്കാരനും ഇന്ന് ദേശീയ ടീമിലില്ല. ഒന്നര പതിറ്റാണ്ടിലേറെ ദേശീയ ടീമിന് വേണ്ടി നിസ്വാര്‍ത്ഥമായി അധ്വാനിക്കുന്നു. ഒരിക്കല്‍ പോലും ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനത്തെ ആരും ചോദ്യം ചെയ്തിട്ടില്ല. 2006ല്‍ ആദ്യ ലോകകപ്പ് കളിച്ചതിന് ശേഷം 12 വര്‍ഷങ്ങള്‍ക്കിപ്പുറം അവസാനത്തെ വേള്‍ഡ് കപ്പിന് ഒരുക്കുകയാണ് മഷറാനോ. കൈവിട്ട് പോയ തന്റെ സ്വപ്നങ്ങള്‍ക്ക് വേണ്ടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെന്തുരുകി കേരളം; കനത്ത ചൂട് തുടരുന്നു, 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Malayalam News Live Updates: വെന്തുരുകി കേരളം; കനത്ത ചൂട് തുടരുന്നു, 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്