
ചെന്നൈ: കഴിഞ്ഞ വര്‍ഷം അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുപമായി അവരെ ചികിത്സിച്ച അപ്പോളോ ആശുപത്രി അധികൃതര്‍. ആശുപത്രിയിൽ എത്തിക്കുമ്പോൾ ജയലളിത ശ്വാസമില്ലാത്ത അവസ്ഥയിൽ ആയിരുന്നെന്ന് അപ്പോളോ ആശുപത്രി ഉപാധ്യക്ഷ പ്രീത റെഡ്ഡി പറഞ്ഞു. ശ്വാസംപോലും എടുക്കാത്ത നിലയിൽ അർധബോധാവസ്ഥയിലാണ് ജയയെ കൊണ്ടുവന്നത്. എന്നാൽ, വിദഗ്ധ ചികിൽസകൾക്കുശേഷം അവർ ആരോഗ്യം വീണ്ടെടുത്തെന്നും ഡൽഹിയിൽ ഒരു സ്വകാര്യ തമിഴ് ചാനലിനോടാട് പ്രീതി റെഡ്ഡി പറഞ്ഞു.
ഡൽഹിയിൽനിന്നും വിദേശത്തുനിന്നും ലഭ്യമായ മികച്ച ഡോക്ടർമാരാണ് ജയയെ ശുശ്രൂഷിച്ചത്. നിര്‍ഭാഗ്യവശാല്‍ അന്തിമഫലം ജനങ്ങള്‍ ആഗ്രഹിച്ചതുപോലെയായില്ല. ആശുപത്രിക്കു പറ്റാവുന്നതിന്റെ പരമാവധി മികച്ച ചികിൽസ അവർക്ക് നൽകിയിട്ടുണ്ട്. ബാക്കിയെല്ലാം വിധിയാണ്. അതിലാര്‍ക്കും ഒന്നും ചെയ്യാനാകില്ല. മരണം സംബന്ധിച്ച അന്വേഷണം നടക്കട്ടെ. അവർ രേഖകൾ പരിശോധിച്ചാൽ നിഗൂഢത ഇല്ലാതാകുമെന്നും അവർ പറഞ്ഞു.
അണ്ണാ ഡിഎംകെ സ്ഥാനാർഥികൾ വിരലടയാളം എടുക്കുമ്പോൾ ജയലളിത ബോധവതിയായിരുന്നോ എന്ന ചോദ്യത്തിന്, ആ സമയത്ത് താനവിടെ ഇല്ലായിരുന്നു എന്നായിരുന്നു പ്രീതയുടെ മറുപടി. ജയലളിതയുടെ മരണത്തെപ്പറ്റി അന്വേഷിക്കാൻ റിട്ട. ജഡ്ജി ജസ്റ്റിസ് എ.അറുമുഖസ്വാമിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷനെ സർക്കാർ നിയമിച്ചിട്ടുണ്ട്. കമ്മിഷൻ അന്വേഷണം ആരംഭിച്ച ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തൽ.
അണ്ണാ ഡിഎംകെ നേതാവായ ജയലളിത 75 ദിവസമാണ് അപ്പോളോയിൽ ചികിൽസയിൽ കഴിഞ്ഞത്. 2016 ഡിസംബര്‍ അഞ്ചിന് ജയയുടെ മൃതദേഹമാണ് പുറംലോകം കണ്ടത്. ഒരു വർഷത്തിനു ശേഷവും ജയയുടെ അസുഖവും ചികിൽസയും മരണവും ദുരൂഹമായി തുടരുന്നതിനിടെയാണ് അപ്പോളോ ആശുപത്രി അധികൃതരുടെ വെളിപ്പെടുത്തൽ എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam