
കൊച്ചി: ജിഷ കൊലക്കേസില്‍ പൊലീസ് ഈ ആഴ്ച കുറ്റപത്രം സമര്‍പ്പിച്ചേക്കും. നാല് ദിവസത്തിനുള്ളില്‍ കുറ്റപത്രം തയ്യാറാക്കി നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. കൊലപാതകത്തില്‍ കൂട്ടുപ്രതികള്‍ക്കുള്ള സാധ്യത പൊലീസ് നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു
കോളിളക്കം സൃഷ്ടിച്ച കേസില്‍ പഴുതുകളടച്ചുള്ള കുറ്റപത്രം തയ്യാറാക്കുന്ന തിരക്കിലാണ് അന്വേഷണ സംഘം. പ്രതി അമീറുല്‍ ഇസ്ലാമിനെതിരെ പട്ടികജാതി പീഡന വിരുദ്ധ നിയമപ്രകാരമുള്ള കുറ്റം കൂടി പൊലീസ് ചുമത്തിയിട്ടുണ്ട്. ഇത്തരം കേസുകളില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കണമെന്നാണ് വ്യവസ്ഥ . ഈ കാലാവധി ഈ മാസം 15 ന് അവസാനിക്കും . ഈ സാഹചര്യത്തില്‍ ഈ ആഴ്ചയോടെ തന്നെ കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ നല്‍കാനാണ് തീരുമാനമെന്ന് അന്വേഷണ സംഘം അറിയിച്ചു.
പ്രതിക്കെതിരെയുള്ള പ്രധാന കുറ്റം കൊലപാതകം ആയതിനാല്‍ കുറ്റപത്രം നല്‍കുന്നതിന് 90 ദിവസം വരെ സാവകാശമുണ്ടെന്ന വാദവും നിലനില്ക്കുന്നുണ്ട്. ഇതിനായി കോടതിയില്‍ നിന്ന് പ്രത്യേകം അനുമതി വാങ്ങിയാല്‍ മതിയെന്നും ഒരു വിഭാഗം വാദിക്കുന്നു.
ബലാല്‍സംഗം, കൊലപാതകത്തിന് വേണ്ടിയുള്ള ഭവനഭേദനം എന്നീ കുറ്റങ്ങളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതി ജിഷയെ ബലാല്‍സംഗം ചെയ്തതിന് തെളിവില്ലെങ്കിലും സ്വകാര്യ ഭാഗങ്ങളില്‍ ക്രൂരമായി മുറിവേല്‍പ്പിച്ചിട്ടുണ്ട്. 2013 ലെ നിയമഭേദഗതി പ്രകാരം ഇത് ബലാല്‍സംഗത്തിന്റെ നിര്‍വചനത്തില്‍ വരും. ഡിഎന്‍ എ അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ പങ്ക് തെളിയിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പൊലീസ്.
ഇത് കൂടാതെ പ്രതിയെ നേരില്‍ കണ്ട സാക്ഷികളുടെ മൊഴികളുമുണ്ട്. പ്രധാന സാക്ഷിയായ അയല്‍വാസി പ്രതിയെ തിരിച്ചറിഞ്ഞത് സംഭവസമയത്ത് പ്രതിയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നതാണ്. കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെടുക്കാനായില്ലെങ്കിലും മറ്റ് തെളിവുകള്‍ ഈ കുറവ് നികത്തുമെന്നാണ് പൊലീസിന്‍രെ വിശ്വാസം .
ഇതിനിടെ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമിക്കുന്ന കാര്യത്തില് ഇത് വരെ തീരുമാനിയിട്ടില്ല. ഇത് സംബന്ധിച്ച് പൊലീസ് തയ്യാറാക്കിയ പാനല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam