
വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ രാഷ്ട്രതലവന്‍ ജോണ്‍ എഫ്.കെന്നഡിയുടെ കൊലപാതകത്തിന്‍റെ ചുരുള്‍ അഴിക്കുമെന്ന് കരുതുന്ന രേഖകള്‍ പുറത്ത് എത്തി. പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപ് ആണ് രേഖകള്‍ ഓണ്‍ലൈനില്‍ എത്തിച്ചത്. എന്നാല്‍ കെന്നഡിയെ കൊലപ്പെടുത്താന്‍ കൊലയാളിയെ പ്രേരിപ്പിച്ചത് എന്ത് എന്നത് പുറത്തുവിട്ട രേഖകളില്‍ നിന്നും വ്യക്തമല്ലെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ് ഉള്ളതിനാല്‍ രേഖകള്‍ മുഴുവനായി പുറത്തുവിടാന്‍ ട്രംപ് തയ്യാറായിട്ടില്ല.
54 വര്‍ഷം നീണ്ട ദുരൂഹതയുടെ ചുരുള്‍ അഴിക്കുന്ന ആ രഹസ്യ രേഖകള്‍ വ്യാഴാഴ്ച പുറത്തുവിടുമെന്ന് കഴിഞ്ഞ ശനിയാഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം അഞ്ചു ലക്ഷത്തോളം രേഖകള്‍ പുറത്തുവരുമെന്നാണ് കരുതിയിരുന്നത്. നാഷണല്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിരുന്ന എന്നാല്‍ 2,800 രേഖകളാണ് വ്യാഴാഴ്ച പുറത്തുവിട്ടത്.
അവശേഷിക്കുന്നവ പഠിക്കാന്‍ സര്‍ക്കാര്‍ 180ദിവസത്തെ സാവകാശവും അനുവദിച്ചു. ചില രേഖകള്‍ പുറത്തുപോകുന്നത് രാജ്യസുരക്ഷ. വിദേശകാര്യ, നിയമ വിഭാഗത്തേയും ബാധിക്കുമെന്ന് ഭരണവിഭാഗം മുന്നറിയിപ്പ് നല്‍കി. തന്‍റെ മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട സന്ദേശത്തില്‍ ട്രംപ് വ്യക്തമാക്കുന്നു. 1963 നവംബര്‍ 22ന് തുറന്ന കാറില്‍ ഭാര്യയ്‌ക്കൊപ്പം സഞ്ചരിക്കവേയാണ് ജോണ്‍ എഫ്.കെന്നഡി വെടിയേറ്റു മരിച്ചത്.
ലീ ഹാര്‍വെ ഓസ്‌വാര്‍ഡ് എന്ന ബുക്ക് സ്‌റ്റോള്‍ ജീവനക്കാരനായിരുന്നു സമീപത്തുള്ള കെട്ടിടത്തിലെ ആറാം നിലയില്‍ നിന്ന് കെന്നഡിയെ ഉന്നംതെറ്റാതെ വെടിവച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ കസ്റ്റഡിയിലായ ലീയെ രണ്ടു ദിവസത്തിനു ശേഷം പോലീസ് കയ്യാമംവെച്ചു കൊണ്ടുപോകുമ്പോള്‍ മറ്റൊരാള്‍ വെടിവച്ചു കൊന്നു.
ലീ എന്തിനാണ് കെന്നഡിയെ വധിച്ചതെന്ന രഹസ്യം പുറത്തുകൊണ്ടുവരാന്‍ ഇതോടെ അന്വേഷണ സംഘത്തിന് കഴിയാതെ പോയി. ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെ തടവില്‍ കിടന്ന് ജാക്ക് റൂബിയും മരണത്തിന് കീഴടങ്ങി. കെന്നഡിയെ വധിക്കുന്നതിനു രണ്ടു മാസം മുന്‍പ് ലീ ആറു ദിവസം മെക്‌സിക്കോ സിറ്റി സന്ദര്‍ശിച്ചിരുന്നുവെന്നും അവിടെ ക്യുബന്‍, സോവിയറ്റ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. ഇതിന്‍റെ രേഖകളാണ് പുറത്തുവന്നിരിക്കുന്നവരില്‍ ഏറെയും.
കെന്നഡിയെ സി.ഐ.എ തന്നെ വകവരുത്തിയതാണെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. വധത്തിനു പിന്നില്‍ ക്യൂബയാണെന്നും മാഫിയസംഘങ്ങളാണെന്നും അതല്ല, മറ്റു രാജ്യങ്ങളിലെ രഹസ്യ ഏജന്‍റുമാരാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതിലേക്കൊന്നും വഴിതുറക്കുന്ന പുതിയ തെളിവുകളൊന്നും പുറത്തുവന്ന രേഖകളില്ല. അതുകൊണ്ടുതന്നെ അന്വേഷണ സംഘത്തെ സഹായിക്കുന്ന ഒന്നും നല്‍കാന്‍ ഇതിനു കഴിയില്ലെന്നാണ് കരുതുന്നത്.
കെന്നഡിയുടെ വധത്തോടെയാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ അമേരിക്കയില്‍ ക അരങ്ങേറിയിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് 1968 ഏപ്രിലിലും കെന്നഡിയുടെ സഹോദരന്‍ റോബര്‍ട്ട് എഫ. കെന്നഡി 1968 ജൂണിലും കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam