
ചുമതലയേറ്റെടുത്തതിന്റെ തൊട്ടടുത്ത ദിവസംതന്നെ മാധ്യമങ്ങളുമായി ഒരു തുറന്നപോരിന് തന്നെയാണ് ഡൊണാള്‍ഡ് ട്രംപ് തുടക്കമിട്ടിരിക്കുന്നത്. ജനനിബിഢമായ തന്റെ സ്ഥാനോരഹണ ചടങ്ങിനെ തിരക്കൊഴിഞ്ഞ പരിപാടിയായാണ് മാധ്യമങ്ങള്‍ ജനങ്ങളിലേക്കെത്തിച്ചതെന്നാണ് ട്രംപ് ആരോപിക്കുന്നത്. ദശലക്ഷങ്ങള്‍ പങ്കെടുത്ത ചടങ്ങിലെ ആളൊഴിഞ്ഞ ഇടങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ എടുത്തുകാട്ടിയതെന്നും ട്രംപ് പറയുന്നു. മാര്‍ട്ടിന്‍ ലൂതര്‍ കിങിന്റെ പ്രതിമക്ക് മുന്നില്‍ താന്‍ ബഹുമാനക്കുറവ് കാട്ടിയെന്ന മട്ടിലുള്ള മാധ്യമപ്രചാരണവും നുണയാണെന്ന് ട്രംപ് പറയുന്നു. ഈ സംഭവങ്ങള്‍ ഉദ്ധഹരിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ ലോകത്തെ ഏറ്റവും സത്യസന്ധരല്ലാത്ത മനുഷ്യരാണെന്ന് ട്രംപ് ആരോപിച്ചത്. സി.ഐ.എ ആസ്ഥാനത്ത് ഉദ്യോഗസ്ഥരോട് സംസാരിക്കവെയായിരുന്നു ആരോപണം.
പ്രസിഡന്റെന്ന നിലയില്‍ ട്രംപ് ഉത്തരവാദിത്വം കാണിക്കേണ്ടതാണെന്ന ഓര്‍മപ്പെടുത്തല്‍ മാധ്യമങ്ങളിലുണ്ട്. എന്നാല്‍ മാധ്യമങ്ങളും ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടവരാണെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുമെന്നായിരുന്നു വൈറ്റ് ഹൗസിലെ പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസ് പറഞ്ഞത്. പ്രചാരണവേളയില്‍ തന്നെ മാധ്യമങ്ങള്‍ ഹില്ലരിയെ അനാവശ്യമായി പിന്തുണക്കുന്നുവെന്ന ആരോപണം ട്രംപ് ഉയര്‍ത്തിയിരുന്നു. പ്രസിഡന്റ്പദം ഏറ്റെടുത്തതോടെ ഇത് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്. ഇതിനിടെ പ്രസിഡന്റെന്ന നിലയില്‍ ട്രംപ് ചെയ്യുന്ന കാര്യങ്ങള്‍ കണ്ടശേഷം അദ്ദേഹത്തെ വിലയിരുത്താമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam