മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് യുവതിയെ കടന്നുപിടിച്ച അഭിഭാഷകനെതിരെ വാര്‍ത്ത കൊടുത്തതിന്

By Web DeskFirst Published Jul 20, 2016, 5:38 PM IST
Highlights

നടുറോഡില്‍ വെച്ച് യുവതിയെ കടന്നുപിടിച്ചതിന്  ഗവ. പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് യുവതിയെ സ്വാധീനിച്ചും ഭീഷണപ്പെടുത്തിയും കേസ് തേച്ചുമാച്ച് കളയാന്‍ പ്രതിയുടെ ബന്ധുക്കളും ഒരു വിഭാഗം അഭിഭാഷകരും ശ്രമിച്ചു. ഇതിന്റെ തെളിവുകള്‍ പുറത്ത് വരികയും ചെയ്തു. യുവതിതന്നെ കോടതിയിലെത്തി  ധനേഷ് തന്നെയാണ് കടന്നുപിടിച്ചതെന്ന് രഹസ്യമൊഴിയും നല്‍കി. ഇതെല്ലാം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഒരു വിഭാഗം അഭിഭാഷകരെ പ്രകോപിപ്പിച്ചത്. പൊലീസ് കള്ളക്കേസെടുത്തു എന്ന് പരാതിപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം സ്റ്റേ ചെയ്യാന്‍ പോലും ജസ്റ്റിസ് സുനില്‍ തോമസ് തയ്യാറായില്ല. പൊലീസിനെതിരെ പ്രകടനം നടത്താന്‍ തീരുമാനിച്ചെങ്കിലും ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷനിലെ കടുത്ത അഭിപ്രായവ്യത്യാസം മൂലം ഉപേക്ഷിക്കേണ്ടി വന്നു. ഇതോടെ മുഖം നഷ്‌ടപ്പെട്ടപ്പോഴാണ് സമൂഹത്തിന് മുന്നില്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകരെ അക്രമിക്കുന്ന നിലയിലേക്ക് അഭിഭാഷകര്‍ എത്തിയത്. 

കോടതിക്കുള്ളില്‍ ഡെക്കാന്‍ ക്രോണിക്കള്‍ ലേഖകന്‍ രോഹിത് രാജിന് ആക്രമിച്ചായിരുന്നു തുടക്കം. ഇതിന് ശേഷം ഹൈക്കോടതിയിലെ മീഡിയാ റൂമിലെത്തി രോഹിതിനെയും മുതിര്‍ന്ന് മാധ്യമപ്രവര്‍ത്തകരേയും വീണ്ടും  ആക്രമിച്ചു. മാത്രമല്ല  തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത മീഡിയാ റൂം ബലം പ്രയോഗിച്ച് താഴിട്ട് പൂട്ടി. പിന്നീട് ജോലി ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരോടായി പരാക്രമം. തൊഴിലെടുക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഇവരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. മാധ്യമ സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന തരത്തിലായിരുന്നു അഭിഭാഷകരുടെ പെരുമാറ്റം. ഇതിന് ശേഷം തെരുവിലിറങ്ങി ചാനലുകളുടെ മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. 

സമാധാനപരമായി റോഡില്‍ ധര്‍ണ നടത്തിയ മാധ്യമപ്രവരത്തകരെ അവഹേളിച്ചു കൊണ്ട് അഭിഭാഷക സമൂഹത്തിന് തന്നെ ഇവര്‍ അവമതിപ്പുണ്ടാക്കി. യുവതിയെ അപമാനിച്ച കേസില്‍പ്പെട്ട അഭിഭാഷകന്  നീതിന്യായ വ്യവസ്ഥയിലൂടെ നീതി തേടേണ്ടവരാണ് ഇത്തരത്തില്‍ പെരുമാറിയത് എന്നതാണ് പ്രസക്തമായ കാര്യം. കാമ്പസ് രാഷ്‌ട്രീയം പോലെ ഒരു വിഭാഗം അഭിഭാഷകര്‍ അഴിഞ്ഞാടുമ്പോള്‍ സീനിയര്‍  അഭിഭാഷകര്‍ ഇക്കാര്യത്തില്‍  മൗനം പാലിക്കുന്നതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

click me!