ന്യൂയോർക്ക് നഗരത്തിന്‍റെ പുതിയ മേയറായ സൊഹ്‌റാൻ മംദാനി, യുഎപിഎ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഇന്ത്യൻ ആക്ടിവിസ്റ്റ് ഉമർ ഖാലിദിന് പിന്തുണ പ്രഖ്യാപിച്ചു. ഉമറിന്‍റെ മാതാപിതാക്കളെ കണ്ട ശേഷം മാംദാനി എഴുതിയ കത്ത് പുറത്തുവന്നതോടെ വിഷയം വീണ്ടും ചർച്ചയാവുകയാണ്.
ന്യൂയോർക്ക്/ദില്ലി: അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിന്‍റെ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ, ഇന്ത്യൻ ആക്ടിവിസ്റ്റ് ഉമർ ഖാലിദിന് പിന്തുണ പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി. ഡൽഹിയിലെ തിഹാർ ജയിലിൽ യുഎപിഎ ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന് മംദാനി അയച്ച കത്ത് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ന്യൂയോർക്കിന്‍റെ അമരത്തെത്തുന്ന ആദ്യ മുസ്ലിം വംശജനും ഇന്ത്യൻ വംശജനുമായ മംദാനി, തന്‍റെ ഔദ്യോഗിക ജീവിതത്തിലെ സുപ്രധാന ദിനത്തിൽ തന്നെ ഇത്തരമൊരു നിലപാട് സ്വീകരിച്ചത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുകയാണ്. ഉമർ ഖാലിദിന്‍റെ മാതാപിതാക്കളെ നേരിൽ കണ്ട ശേഷമാണ് മംദാനി കത്തെഴുതിയിരിക്കുന്നത്.
കത്തിൽ പറയുന്നത്
കയ്പുള്ള അനുഭവങ്ങൾ ഒരാളെ പൂർണ്ണമായും കീഴടക്കാൻ അനുവദിക്കരുത് എന്ന ഉമർ ഖാലിദിന്‍റെ വാക്കുകളെ താൻ എപ്പോഴും ഓർക്കാറുണ്ടെന്ന് കത്തിൽ മംദാനി കുറിച്ചു. ഉമറിന്‍റെ കുടുംബത്തെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും തങ്ങളെല്ലാവരും അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും കത്തിൽ പറയുന്നു. നേരത്തെ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായിരുന്ന കാലത്തും ഉമർ ഖാലിദിന്‍റെ തടവ് നീളുന്നതിനെതിരെ മംദാനി പരസ്യമായി സംസാരിച്ചിരുന്നു.
2023ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി നടന്ന ഒരു ചടങ്ങിൽ, വിചാരണ പോലുമില്ലാതെ ആയിരം ദിവസത്തിലധികമായി ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്‍റെ രചനകൾ അദ്ദേഹം വായിച്ചിരുന്നു. വെറുപ്പിനും ആൾക്കൂട്ട കൊലപാതകങ്ങൾക്കുമെതിരെ സംസാരിച്ച ഒരു യുവാവിനെ വിചാരണയില്ലാതെ തടങ്കലിലിടുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന നിലപാടാണ് മംദാനി അന്ന് സ്വീകരിച്ചത്.
ഇതേ വിഷയത്തിൽ എട്ട് അമേരിക്കൻ ജനപ്രതിനിധികൾ വാഷിംഗ്ടണിലെ ഇന്ത്യൻ അംബാസഡർക്ക് കത്തയച്ചതിന് പിന്നാലെയാണ് ന്യൂയോർക്ക് മേയറുടെ ഇടപെടലും ഉണ്ടാകുന്നത്. 2020 സെപ്റ്റംബറിൽ അറസ്റ്റിലായ ഉമർ ഖാലിദിന് ഡൽഹി കോടതി പലതവണ ജാമ്യം നിഷേധിച്ചിരുന്നു. കുടുംബത്തിലെ വിവാഹ ആവശ്യങ്ങൾക്കായി ഡിസംബർ പകുതിയോടെ ചെറിയ കാലയളവിൽ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നെങ്കിലും, സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഉമർ ഖാലിദിന്‍റെ തടങ്കലിനെച്ചൊല്ലി അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ ശക്തമാകുന്നതിനിടെയാണ് അമേരിക്കയിലെ പ്രബലനായ രാഷ്ട്രീയ നേതാവിന്റെ ഈ കത്ത് പുറത്തുവരുന്നത്.


